അനിത പുല്ലയിലിന്റെ നിയമസഭാ സന്ദർശനത്തിൽ പ്രതികരണവുമായി മന്ത്രി കെ രാജൻ. ഗുണകരമായ കാര്യമല്ല അനിത പുല്ലയിലിന്റെ സന്ദർശനമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കും. വിഷയത്തെക്കുറിച്ച് സ്പീക്കറുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ലോക കേരള സഭയിലേക്ക് അനിതാ പുല്ലയില്‍ എത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനില്ലെന്ന് നോര്‍ക്ക വ്യക്തമാക്കി. നോര്‍ക്കയുടെ പട്ടികയില്‍ അനിതയുടെ പേരില്ലായിരുന്നുവെന്ന് നോര്‍ക്ക വൈസ് ചെയര്മാന് പി ശ്രീരാമകൃഷ്ണന് വ്യക്തമാക്കി. ഓപ്പണ്‍ ഫോറത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനിത എങ്ങനെയാണ് നിയമസഭാ മന്ദിരത്തിലെത്തിയത് എന്ന് സഭാ സെക്രട്ടറിയേറ്റ് അന്വേഷിക്കാനിരിക്കുകയാണ്. അനിതയ്ക്ക് നിയസഭാ ജീവനക്കാരുടെ സഹായം ലഭിച്ചോ എന്നുള്‍പ്പെടെ അന്വേഷിക്കാന്‍ സ്പീക്കര്‍ എം ബി രാജേഷ് നിര്‍ദേശം നല്കി.
ഇന്നലെയാണ് അനിത പുല്ലയില്‍ ലോകകേരള സഭ സമ്മേളന പരിപാടികള്‍ നടക്കുന്ന നിയമസഭാ സമുച്ചയത്തില്‍ എത്തിയത്. സമ്മേളനം നടന്ന ശങ്കരനാരായണന് തമ്പി ഹാളിന് പരിസരത്ത് മുഴുവന്‍ സമയവും അവര്‍ സജീവമായിരുന്നു. എന്നാല്‍ അവരുടെ പേര് പ്രതിനിധി പട്ടികയില്‍ ഉണ്ടായിരുന്നില്ല. പ്രവാസി സംഘടനാ പ്രതിനിധി എന്ന നിലയില്‍ കഴിഞ്ഞ രണ്ട് ലോക കേരള സഭയിലും അനിത പുല്ലയില്‍ അംഗമായിരുന്നു.