പത്തനംതിട്ട: ഇളമണ്ണൂരിലെ സൂപ്പർമാർക്കറ്റിൽ വിൽപനയ്ക്കുവെച്ച, മിലിട്ടറി കാന്റീനിൽ നിന്നുള്ള മദ്യം പിടികൂടി. 102.5 ലിറ്റർ മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത്. സംഭവത്തിൽ മുൻ സൈനികനായ ഇളമണ്ണൂരിൽ ശ്രീചിത്തിരയിൽ രമണൻ (64) അടൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.അൻഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ശ്രീ ചിത്തിരയിൽനിന്ന് 750 മില്ലി ലിറ്ററിന്റെ പത്ത് കുപ്പിയും മൂന്ന് കിലോമീറ്റർ അകലെ മാവിളയിലുള്ള ഇയാളുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽനിന്ന് 128 കുപ്പി മദ്യവുമാണ് കണ്ടെടുത്തത്.
മിലട്ടറി കാന്റീനിൽ മാത്രം വിൽപ്പന നടത്തുന്ന മദ്യമാണ് ഇവിടെനിന്ന് പിടികൂടിയതെന്ന് എക്സൈസ് സംഘം പറഞ്ഞു. സ്ഥിരമായി ഇവിടെ മദ്യവിൽപ്പന നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് എക്സൈസ് സംഘം ഞായറാഴ്ച വൈകിട്ട് പരിശോധന നടത്തിയത്. സൂപ്പർ മാർക്കറ്റിൽനിന്ന് മദ്യം കണ്ടെത്തിയതിന് ശേഷം നടത്തിയ ചോദ്യംചെയ്യലിലാണ് മാവിളയിൽ ആൾത്താമസമില്ലാത്ത വീട്ടിൽ മദ്യശേഖരമുണ്ടെന്ന് രമണൻ എക്സൈസിനോട് പറഞ്ഞത്.