മലപ്പുറം: ക്ഷണപ്രകാരമാണ് സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വ്യക്തമാക്കി കോൺഗ്രസ് എംപി ശശി തരൂർ. ആരെയും അങ്ങോട്ട് പോയി കണ്ടതല്ല. എല്ലാ സമുദായ നേതാക്കളെയും താൻ ബഹുമാനിക്കുന്നു. അവരാണ് കാണണമെന്ന ആവശ്യം പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക, രാഷ്ട്രീയ നേതാക്കളെ മാത്രമല്ല, എൻജിഒ, അസോസിയേഷൻ ഭാരവാഹികളെയും കാണാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തെ കർമ്മ ഭൂമിയായാണ് കാണുന്നത്. കേരളത്തിൽ പ്രവർത്തിക്കുമ്പോൾ കേരളത്തിലെ നേതാക്കളെ കാണാതിരിക്കാൻ കഴിയില്ല. എല്ലാവരേയും കാണുക എന്നത് ഒരു എം.പി നിലയിൽ തന്റെ താൽപ്പര്യമാണ്. മുഖ്യമന്ത്രിയാകാൻ തയ്യാറാണോ എന്ന് ചോദിച്ചാൽ തയ്യാറല്ലെന്ന് പറയാൻ കഴിയുമോ? അതിന് 2026 വരെ കാത്തിരിക്കണം.
ഇപ്പോൾ നമുക്കൊരു മുഖ്യമന്ത്രിയുണ്ട്. അദ്ദേഹത്തിന് വലിയ ഭൂരിപക്ഷവുമുണ്ട്. അതിന് മുമ്പ് 2024 ൽ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതിനാവശ്യമായ തീരുമാനങ്ങൾ എടുക്കണം. പാർട്ടിയും ജനങ്ങളും എന്ത് വേണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.