കാല്പന്ത് കളിയുടെ ദൈവം വിടപറഞ്ഞിട്ട് ഇന്ന് ഒരുവര്‍ഷം. അറുപതാം വയസില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അര്ജന്റീന് ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചത്. കാല്‍പ്പന്തുകളിയുടെ ചന്തം മുഴുവന്‍ കാണിച്ചു തന്ന ഇതിഹാസമായിരുന്നു മറഡോണ.
മറഡോണ ഭൂമിയിലില്ലാത്ത 365 ദിവസങ്ങള്‍.. പക്ഷേ കോടിക്കണക്കിന് ആരാധകരുടെ ഹൃദയമൈതാനങ്ങളില്‍ ഇന്നും മറഡോണ കാല്‍പ്പന്തുതട്ടിക്കൊണ്ടിരിക്കുന്നു.. ”ആകാശം തൊട്ടവനാണ് ഡിയേഗോ, പക്ഷേ, എന്നും മണ്ണിൽ ചവിട്ടി നിന്നു” മറഡോണയുടെ മരണ സമയത്ത് അര്‍ജന്റീനയുടെ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസിന്റെ വാക്കുകളാണിവ. എന്തുകൊണ്ട് മറഡോണ മനുഷ്യഹൃദയങ്ങളെ കീഴടക്കിയെന്നതിന്റെ ഉത്തരം ഈ വാക്കുകളിലുണ്ട്.
വീരനായകനായി വാഴ്ത്തപ്പെടുമ്പോള്‍ തന്നെ പലകുറി വില്ലനായി അപഹസിക്കപ്പെട്ടു മറഡോണ… പക്ഷേ, ഓരോ വീഴ്ചകളിൽനിന്നും ഉയർത്തെഴുന്നേറ്റ് മറ്റൊരു വേഷത്തിൽ ആ മനുഷ്യന് വീണ്ടും ലോകത്തെ ആത്മവിശ്വാസത്തോടെ നേരിട്ടു. മറഡോണയുടെ വിട പറച്ചിലിലൂടെ ഫുട്ബോള്‍ ആവേശത്തിന്റെ മനോഹരകാലമാണ് അവസാനിച്ചത്.