റിയാദ്∙ സൗദിയിൽ ദുരിത ജീവിതം നയിക്കേണ്ടിവന്ന തമിഴ് സ്വദേശിയെ മലയാളി സാമൂഹികപ്രവർത്തകർ ഇടപ്പെട്ട് നാട്ടിലെത്തിച്ചു. റിയാദിൽനിന്ന് 550 കിലോമീറ്ററകലെ അജ്ഫർ എന്ന സ്ഥലത്തെ മരുഭൂമിയിൽ ഒട്ടകങ്ങളോടൊപ്പം ഇടയജീവിതം നയിച്ച മണിയാണ് നാടണഞ്ഞത്.ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ നടത്തിയ ദിവസങ്ങൾ നീണ്ട കഠിനപരിശ്രമമാണ് യുവാവിന് രക്ഷയായത്.മണിയുടെ അമ്മാവനെയും കൂട്ടി സാമൂഹിക പ്രവര്ത്തകർ മരുഭൂമിയിലൂടെ നൂറുകണക്കിന് കിലോമീറ്റർ താണ്ടി നടത്തിയ അന്വേഷണത്തിനൊടുവിൽ സുഡാനി ഇടയന്റെ കൂടെ ഒരുകൂട്ടം ഒട്ടകങ്ങൾക്കൊപ്പം ജോലി ചെയ്യുന്ന മണിയെ കണ്ടെത്തുകയായിരുന്നു.
മരുഭൂമിയിൽ കാണുന്നവരോടെല്ലാം ഈ യുവാവിനെ കുറിച്ച് അന്വേഷിച്ച് നീങ്ങുന്നതിനിടയിൽ സുഡാനിയെ കണ്ടുമുട്ടിയതാണ് വഴിത്തിരിവായത്. അയാളുടെ കൂടെ ഇന്ത്യക്കാരൻ ജോലി ചെയ്യുന്നുണ്ടെന്ന് അറിഞ്ഞ് താമസസ്ഥലത്ത് ചെന്നപ്പോൾ ജനലിലൂടെ ഒരാൾ അവരെ നോക്കി കൈ കാണിച്ചു. മണിയുടെ അമ്മാവൻ ആളെ തിരിച്ചറിഞ്ഞു.പുറത്തിറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ അകത്ത് നിന്ന് തുറക്കാനാവില്ലെന്നായി. തൊഴിലുടമ അവിടെ ഉറങ്ങുന്നുണ്ടായിരുന്നു. വാതിൽ തുറന്ന് അദ്ദേഹത്തെ വിളിച്ചെങ്കിലും പ്രതികരിച്ചില്ല. സ്പോൺസറുടെ അനുമതിയില്ലാതെ മണിയെ കൂട്ടിക്കൊണ്ടു വന്നാൽ നിയമ പ്രശ്നം നേരിടേണ്ടി വരുമെന്നതിനാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. രണ്ട് പൊലീസുദ്യോഗസ്ഥർ അവരോടൊപ്പം സ്ഥലത്തെത്തി. മാനസികമായി വല്ലാത്ത അവസ്ഥയിലായിരുന്നു മണി. തൊഴിലുടമയുമായി മണിയുടെ അസുഖവിവരങ്ങൾ അവർ സംസാരിച്ചു. മണി ഹൃദ്രോഗിയും അപസ്മാര രോഗിയുമായിരുന്നു. അമ്മയും രോഗിയായതിനാൽ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാണ് സൗദിയിലെത്തിയത്.
ഹൗസ് ഡ്രൈവർ വീസയാണെന്നും സുഖമുള്ള ജോലിയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ട്രാവൽ ഏജൻറ് ഒരു ലക്ഷം രൂപ വാങ്ങി മണിയെ സൗദിയിലേയ്ക്ക് കയറ്റിവിട്ടത്. വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ തൊഴിലുടമ മണിയെ സാമൂഹികപ്രവർത്തകരോടൊപ്പം വിടാൻ തയ്യാറായി.പിറ്റേ ദിവസം റിയാദിലെത്തി ഇന്ത്യൻ എംബസിയിൽ റിപോർട്ട് ചെയ്തു. ശേഷം റിയാദിൽ തൊഴിലുടമയെ നേരിൽ കണ്ട് വിവരങ്ങൾ സംസാരിച്ചു. ഏജൻറാണ് ചതിച്ചതെന്ന് സ്പോൺസർ പറഞ്ഞു. മരുഭൂമിയിൽ ഇടയ ജോലിയാണെന്ന് രേഖകളും ഒട്ടകക്കൂട്ടങ്ങളുടെ ചിത്രങ്ങളും സഹിതം ബോംബെയിലെ ട്രാവൽ ഏജൻറിനെ ബോധ്യപ്പെടുത്തിയാണ് ആളെ റിക്രൂട്ട് ചെയ്യാൻ വീസ അയച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ പാസ്പോർട്ടും ഫൈനൽ എക്സിറ്റും തൊഴിലുടമ കൈമാറി.
അൽഗാത്ത് കെ.എം.സി.സി പ്രസിഡൻറ് ഹുസൈൻ, സക്കീർ, നിസാർ, ഹാഇൽ കെ.എം.സി.സി വൈസ് പ്രസിഡൻറ് കരീം തുവ്വൂർ, സൗദി പൗരൻ അബു മുഹമ്മദ്, ജംഷീറിന്റെ നേതൃത്വത്തിലുള്ള ഉനൈസ കെ.എം.സി.സി പ്രവർത്തകർ, മണിയുടെ സുഹൃത്തുക്കളായ മനു, സജി, സാമൂഹികപ്രവർത്തകൻ സുരേഷ് പാലക്കാട് തുടങ്ങിയവരാണ് പല ഘട്ടങ്ങളിലായി ഈ രക്ഷാപ്രവർത്തനത്തിൽ രംഗത്തുണ്ടായിരുന്നത്