വൈത്തിരി: വയനാട്ടിലെ വൈത്തിരിയിൽ പുരുഷനെയും സ്ത്രീയെയും റിസോർട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. ഇരുവരും ഇടയ്ക്കിടെ റിസോർട്ടിൽ എത്തിയിരുന്നെന്ന് പോലീസ് പറഞ്ഞു. റിസോർട്ടിനു പിറകിലെ അത്തിമരത്തിലാണ് തൂങ്ങിയത്. ഇതിനായി പുതിയ കയർ വാങ്ങി കരുതിയിരുന്നു.
ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് റിസോർട്ട് ജീവനക്കാർ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്തെിയത്. റിസോർട്ട് ജീവനക്കാർ അറിയിച്ചതനുസരിച്ചാണ് പോലീസ് എത്തിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
കോഴിക്കോട് കൊയിലാണ്ടി നടേരി തെക്കേ കോട്ടുകുഴി (ഓർക്കിഡ്) പ്രമോദ് (53), ഉള്ള്യേരി നാറാത്ത് ചാലിൽ മീത്തൽ ബിൻസി (34) എന്നിവരാണ് മരിച്ചത്. പ്രമോദ് ഉള്ള്യേരി നാറാത്ത് ഫർണിച്ചർ കട നടത്തുകയായിരുന്നു. ഇവിടെ വച്ചാണ് പ്രമോദും ബിൻസിയും പരിചയപ്പെട്ടതെന്ന് അറിയുന്നു. പ്രമോദിൻ്റെ ഭാര്യ ഷൈജ. രണ്ടു മക്കളുണ്ട്. രൂപേഷ് ആണ് ബിൻസിയുടെ ഭർത്താവ്. ഇവർക്കും രണ്ടു മക്കളുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയായാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.
