തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സി.പി.എം തീരുമാനം ജനങ്ങളോടുള്ള പരിഹാസവും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സാഹചര്യം അതേപടി തുടരുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു.
ഭരണഘടനയെയും ഭരണഘടനയുടെ ശിൽപികളെയും അവഹേളിക്കുന്ന വിവാദ പ്രസംഗത്തിന്റെ വീഡിയോ പരിശോധിക്കുകയോ തെളിവുകൾ ശേഖരിക്കുകയോ ചെയ്യാതെയാണ് പൊലീസ് വഞ്ചനാപരമായ അന്വേഷണം നടത്തിയത്. സജി ചെറിയാനെ കുറ്റവിമുക്തനാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ അറിവോടെയാണ് അന്വേഷണം അട്ടിമറിച്ചതെന്നും സതീശൻ ആരോപിച്ചു.
പൊലീസ് അന്വേഷണ റിപ്പോർട്ടിന്റെ കാര്യത്തിൽ കോടതി അന്തിമ തീരുമാനം എടുത്തിട്ടില്ല. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഭരണഘടനയെ പരസ്യമായി അവഹേളിച്ച ഒരാളെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരികയും മറുവശത്ത് ഭരണഘടനയെക്കുറിച്ച് വാചാലമായി സംസാരിക്കുകയും ചെയ്യുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്തുവന്നിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.