
കൊച്ചി: അന്തരിച്ച മുതിർന്ന സി.പി.എം. നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കുന്നതിനെതിരെ മകൾ ആശ ലോറൻസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. പിതാവിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ അനുമതി നൽകണമെന്നായിരുന്നു ആശയുടെ ആവശ്യം.

സെപ്റ്റംബർ 21ന് അന്തരിച്ച ലോറൻസിന്റെ മൃതദേഹം നിലവിൽ കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മകന് എം.എൽ. സജീവനും മറ്റൊരു മകളായ സുജാതയും മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകാൻ തീരുമാനിച്ചതിനെതിരെയായിരുന്നു ആശ കോടതിയെ സമീപിച്ചത്. തുടർന്ന് ഇക്കാര്യത്തിൽ കളമശേരി മെഡിക്കൽ കോളേജ് അധികൃതരോട് ഹിയറിംഗ് നടത്തി തീരുമാനമറിയിക്കാൻ ജസ്റ്റിസ് വി.ജി. അരുൺ നിർദേശിക്കുകയായിരുന്നു. മൂന്നു മക്കളെയും കേട്ട കോടതി മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കാമെന്ന വിധിയാണ് പുറപ്പെടുവിച്ചത്.

എന്നാൽ ശരിയായ രീതിയിലല്ല ഹിയറിംഗ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ആശ വീണ്ടും കോടതിയെ സമീപിച്ചു. അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് ശരിയായ ഹിയറിംഗ് നടത്തണമെന്നും ആശ ആവശ്യപ്പെട്ടു. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിനു വിട്ടുകൊടുക്കാൻ നേരത്തെ രേഖാമൂലം സമ്മതം നൽകിയിരുന്ന മറ്റൊരു മകളായ സുജാത കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ നിലപാട് മാറ്റിയിരുന്നു.

കൃത്യമായ ബോധ്യത്തോടെയല്ല സമ്മതപത്രം നൽകിയതെന്നാണ് സുജാത കോടതിയെ അറിയിച്ചത്. മൃതദേഹം വൈദ്യപഠനത്തിനു നൽകാൻ തന്നെ പിതാവ് അറിയിച്ചിരുന്നു എന്ന് സജീവൻ വ്യക്തമാക്കിയിരുന്നു. ഇതിന് രണ്ടു പേർ സാക്ഷികളുമായിരുന്നു.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഹിയറിംഗ് നടത്താനായി കമ്മിറ്റി രൂപീകരിച്ചതിനെ ആശ എതിർത്തിരുന്നു. എന്നാൽ ഇതു സുതാര്യതയ്ക്ക് വേണ്ടിയാണെന്നാണ് സജീവന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്. മൂന്നു മക്കളുടെയും വാദം കേട്ട കോടതി കേസിൽ ഇന്ന് വിധി പറയാനായി മാറ്റുകയായിരുന്നു.
