തിരുവനന്തപുരം: തലസ്ഥാനത്ത് പോലീസിന്റെ ഗുണ്ടായിസം. പ്രതിയെ പിടികൂടാനെത്തിയ പോലീസ് പ്രതിയുടെ സഹോദരന്റെ വീട്ടിൽ കയറി വീട്ടുകാരെ മർദ്ദിച്ചു. വെഞ്ഞാറമ്മൂട് പോലീസാണ് രാത്രിയിൽ വീട് കയറി മർദ്ദിച്ചത്.
സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. പോലീസിന്റെ ഈ അതിക്രമം ചിത്രീകരിച്ച പതിനാലുകാരനെയും എസ്ഐ മർദ്ദിച്ചു. സംഭവത്തെ തുടർന്ന് വെഞ്ഞാറമ്മൂട് എസ് ഐക്കും പോലീസിനുമെതിരെ ആറ്റിങ്ങൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന് കുടുംബം പരാതി നൽകി.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വെഞ്ഞാറുംമൂട് പുതുമ്പള്ളി പുത്തൻമഠത്തിൽ ആശയാണ് ഡെപ്യൂട്ടി സൂപ്രണ്ടിന് പരാതി നൽകിയത്. ആശയെയും ഭർത്താവിനെയും പോലീസ് ദേഹോപദ്രവം ഏൽപ്പിച്ചെന്നും, ഭർത്താവിനെ തല്ലുന്നത് തടയാൻ ശ്രമിച്ചപ്പോൾ പോലീസ് അസഭ്യവാക്കുകൾ ഉപയോഗിച്ചെന്നും, ആശയെ ചവിട്ടിയെന്നും പരാതിയിൽ പറയുന്നു. പോലീസിന്റെ അതിക്രമം ചിത്രീകരിച്ച പതിനാലുകാരനെ ചെകിട്ടത്തടിക്കുകയും ചെയ്തതായി ആശ പറയുന്നു.
ആശയുടെ ഭർത്താവിന്റെ സഹോദരന്റെ പേരിൽ ഒരു സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് വീട്ടിൽ കയറി അതിക്രമം കാണിച്ചത്. സംഭവത്തിൽ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും പോലീസിന്റെ അതിക്രമങ്ങൾ തടയണമെന്നും ആശ പരാതിയിൽ ആവശ്യപ്പെടുന്നു.