കണ്ണൂർ: വളക്കൈയിലെ സ്കൂൾ ബസ് അപകടത്തില്‍ വിദ്യാർഥി മരിച്ച കേസിൽ ഡ്രൈവർക്കെതിരെ കേസ്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണു ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തത്. അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും വാഹനം ഓടിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇതിനായി മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങിയെന്നാണ് വിവരം.
കേസിൽ ഡ്രൈവറുടെ വാദം തള്ളുകയാണ് എംവിഡി. സ്കൂൾ ബസിനു യന്ത്രത്തകരാറില്ലെന്നാണു പ്രാഥമിക റിപ്പോർട്ട്. ബ്രേക്കിനും എൻജിനും തകരാറുണ്ടായിരുന്നില്ലെന്നാണു കണ്ടെത്തൽ. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നും അശാസ്ത്രീയമായി നിർമിച്ച റോഡും അപകടകാരണമായെന്നും മോട്ടർ വാഹനവകുപ്പ് കരുതുന്നു. ബസിന് തകരാറുകൾ ഇല്ലായിരുന്നുവെന്നാണ് സ്കൂൾ പ്രിൻസിപ്പലും പറയുന്നത്. ബ്രേക്കിനു തകരാറുണ്ടെന്ന് ഡ്രൈവർ അറിയിച്ചിരുന്നില്ല. ബസിന് 2027 വരെ പെർമിറ്റ് ഉണ്ടെന്നും ഫിറ്റ്നസ് നീട്ടിക്കിട്ടിയതാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.
ബസിന്റെ വലതുവശത്തെ മുൻസീറ്റിലാണു മരിച്ച പതിനൊന്നുകാരി ഇരുന്നതെന്ന് ആയ സുലോചന പറഞ്ഞു. തുറന്നിരുന്ന ജനൽ വഴിയാണു കുട്ടി തെറിച്ചുവീണത്. ഇറക്കത്തിൽ ഒരു ശബ്ദം കേട്ട് നോക്കിയപ്പോൾ ഡ്രൈവർ ബ്രേക്ക് ആഞ്ഞുചവിട്ടുന്നതാണു കണ്ടതെന്നും സുലോചന പറഞ്ഞു.
