ലിവീവ്: സുരക്ഷിത ഇടനാഴി തുറന്നതിന് പിന്നാലെ യുക്രെയ്നിലെ സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. സുമിയിലേക്ക് ബസുകൾ എത്തിച്ചാണ് 13 ദിവസത്തോളം സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ പുറത്തേക്ക് എത്തിച്ചത്. ലിവീവിൽ എത്തിക്കുന്ന വിദ്യാർത്ഥികളെ റോമാനിയ, ഹംഗറി, പോളണ്ട് തുടങ്ങിയതിൽ ഏതെങ്കിലും ഒരു രാജ്യത്തിൻ്റെ അതിർത്തി വഴി ഇന്ത്യയിലേക്ക് എത്തിക്കാനാണ് നിലവിൽ ഇന്ത്യൻ എംബസിയുടെ തീരുമാനം. അപകടമേഖലയിൽ നിന്നും വിദ്യാർത്ഥികളെ ലിവീവിൽ എത്തിച്ചാൽ തന്നെ വലിയ അളവിൽ ആശങ്കയൊഴിയും എന്നാണ് വിദേശകാര്യമന്ത്രാലയത്തിൻ്റെ കണക്കുകൂട്ടൽ.
കഴിഞ്ഞ ദിവസവും വെടിനിർത്തലിൻ്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഈ നീക്കം യുക്രെയ്ൻ സൈന്യം തടഞ്ഞിരുന്നു. റഷ്യയും യുക്രെയ്നുമായി നിരന്തരം നടത്തിയ ചർച്ചകൾക്കൊടുവിലാണ് മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ പുറത്തേക്ക് കൊണ്ടു വരാനുള്ള നീക്കം വിജയത്തിലെത്തിയത്.
