ഡൽഹി: റഷ്യ-യുക്രെയ്ൻ പ്രശ്നത്തിൽ നിലപാട് അറിയിച്ച് ഭാരതം. സംഘർഷത്തിന് പരിഹാരം കാണാൻ ഇന്ത്യ അവസാനം വരെ നിൽക്കുമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ ചേർന്ന ദ്വിദിന യോഗത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. 40 ഓളം രാജ്യങ്ങളിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ വിഷയത്തിൽ സമാധാനത്തിന് വേണ്ടി ഇന്ത്യ ശ്രമിക്കുമെന്ന് ഡോവൽ അറിയിച്ചു.
ഇന്ത്യ വിഷയത്തിൽ സ്വീകരിച്ച നിലപാടിന് ആഗോള തലത്തിൽ ലഭിച്ച സ്വീകാര്യതയാണ് ഇത്. യുക്രെയ്ൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിന് വഴികൾ കണ്ടെത്തുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യം. തുടക്കം മുതൽ ഇന്ത്യ റഷ്യയുമായും യുക്രെയ്നുമായും ഇടപഴകുന്നുണ്ടെന്നും പ്രതിസന്ധിക്ക് ശാശ്വതവും സമഗ്രവുമായ പരിഹാരം കണ്ടെത്തുന്നതിന് സജീവ സാന്നിദ്ധ്യം വഹിക്കുമെന്നും ഡോവൽ പറഞ്ഞു. ഇത്തരമൊരു കാര്യം ഇന്ത്യയ്ക്ക് വലിയ സന്തോഷവും സംതൃപ്തിയും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.