കോട്ടയം: മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. സുരേഷിന് സ്വന്തമായി ശ്വാസമെടുക്കാൻ കഴിയുന്നുണ്ടെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു. അടുത്ത നാൽപത്തിയെട്ടു മണിക്കൂർ കൂടി ഐസിയു നിരീക്ഷണം തുടരും. വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്. തലച്ചോറിന്റെ പ്രവർത്തനവും സാധാരണ നിലയിലേക്ക് എത്തി തുടങ്ങിയതോടെയാണ് വെന്റിലേറ്ററിൽ നിന്ന് മാറ്റിയത്. രാവിലെ പരിശോധനയ്ക്ക് എത്തിയ ഡോക്ടർമാരുമാരോട് സുരേഷ് നന്നായി സംസാരിച്ചു.
വെന്റിലേറ്റർ സഹായം വീണ്ടും ആവശ്യമായി വരാൻ സാധ്യതയുള്ളതിനാൽ 24 മുതൽ 48 മണിക്കൂർ വരെ ഐസിയുവിൽ നിരീക്ഷിക്കാനാണ് മെഡിക്കൽ ബോർഡ് തീരുമാനം. തിങ്കളാഴ്ച്ച കുറിച്ചിയിൽ വച്ചായിരുന്നു വാവാ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിച്ചു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന പ്രത്യേക സംഘത്തിന്റെ മേൽനോട്ടത്തിലാണ് വാവാ സുരേഷിന്റെ ചികിത്സ.