രാജാക്കാട്(ഇടുക്കി): പന്നിയാർകുട്ടിക്ക് സമീപം ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബന്ധുവീട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം. നൂറടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. പന്നിയാർകുട്ടി പള്ളിക്ക് സമീപം റോഡിന് വീതി കുറഞ്ഞ, കുത്തനെ ഇറക്കമുള്ള പ്രദേശത്താണ് അപകടം നടന്നത്.
പന്നിയാർകുട്ടി ഇടയോട്ടിയിൽ ബോസ് (55) ഭാര്യ റീന ( 48) ജീപ്പ് ഓടിച്ചിരുന്ന പന്നിയാർകുട്ടി തട്ടപ്പിള്ളിയിൽ അബ്രാഹം (50) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെ ആയിരുന്നു അപകടം. പന്നിയാർകുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും ഭാര്യയും താമസിക്കുന്നത്. മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം.
പരിക്കേറ്റ മൂന്നുപേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബോസും റീനയും വരും വഴി മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അബ്രാഹാമിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു.
മരണപ്പെട്ട റീന, ഒളിമ്പ്യൻമാരായ കെ.എം.ബീനമോളുടെയും കെ.എം.ബിനുവിന്റെയും മൂത്തസഹോദരിയാണ്.
