കോഴിക്കോട്: ഭർത്താവ് വീട്ടിലുള്ളപ്പോൾ വീട്ടിൽ അതിക്രമിച്ച കയറി യുവതിക്കൊപ്പം കിടന്ന കാമുകന് വെട്ടേറ്റു. കോഴിക്കോട് താമരശേരിയിലാണ് സംഭവം അരീക്കോട് സ്വദേശിയായ ലുഹൈബിനെയാണ് (24) യുവതിയുടെ ഭർത്താവായ പുതുപ്പാടി സ്വദേശി തലയിലും മുഖത്തും വെട്ടിപ്പരിക്കേല്പിച്ചത്. സാരമായി പരിക്കേറ്റ ലുഹൈബിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം.സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത്. മൂന്നുദിവസം മുൻപ് കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന പറഞ്ഞ് രണ്ടുവയസുള്ള കുഞ്ഞുമായി യുവതി വീട്ടിൽ നിന്ന് പോയിരുന്നു.
യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകി. യുവതിയും കുഞ്ഞും ലുഹൈബിന്റെ വീട്ടിലായിരുന്നുവെന്നാണ് ആരോപണം. പരാതി നൽകിയതിന് പിന്നാലെ ഇന്നലെ രാത്രി 11 മണിയോടെ ലുഹൈബിന്റെ ബന്ധുക്കൾ യുവതിയെ താമരശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.പൊലീസുമായി നടത്തിയ ചർച്ചകൾക്ക് ശേഷം യുവതി ഭർത്താവിനൊപ്പം വീട്ടിലേക്ക് പോയി. അല്പസമയത്തിന് ശേഷം ഈ വീട്ടിലെത്തിയ ലുഹൈബ് കിടപ്പുമുറിയിലിരുന്ന് സംസാരിക്കുകയായിരുന്ന യുവതിയുടെയും ഭർത്താവിന്റെയും അടുത്തെത്തി യുവതിക്കൊപ്പം കട്ടിലിലേക്ക് കിടക്കുകയായിരുന്നു. ഇത് കണ്ട ഭർത്താവ് ടേബിൾ ഫാൻ കൊണ്ട് ലുഹൈബിനെ മർദ്ദിക്കുകയും അടുക്കളയിൽ നിന്ന് വെട്ടികത്തിയെടുത്ത് ലുഹൈബിനെ വെട്ടിപ്പരിക്കേല്പിക്കുകയും ആയിരുന്നു. മുറിവുകളുമായി വീട്ടിൽ നിന്ന് ഇറങ്ങിയോടിയ ലുഹൈബിനൊപ്പം യുവതിയും വീടുവിട്ടിറങ്ങി. തുടർന്ന് നാട്ടുകാർ ലുഹൈബിനെ താമരശേരി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.