മനാമ: നീണ്ട ഇടവേളയ്ക്ക് ശേഷം ബഹ്റൈനും ഖത്തറിനും ഇടയിൽ വ്യോമഗതാഗതം പുനരാരംഭിക്കാൻ തീരുമാനിച്ചതിന് പിന്നാലെ ബഹ്റൈനിലെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള ഫ്ളൈറ്റുകൾ ബുക്ക് ചെയ്യാൻ തുടങ്ങി. മെയ് 25 മുതൽ സർവീസ് ആരംഭിക്കും.നിലവിൽ പ്രതിദിനം ഒരു സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹ്റൈനിൽ നിന്ന് രാവിലെ 9.30ന് പുറപ്പെടുന്ന വിമാനം 10.15ന് ദോഹയിലെത്തും. ദോഹയിൽ നിന്ന് 11.15ന് പുറപ്പെട്ട് 12.00ന് ബഹ്റൈനിലെത്തും. ഇക്കണോമി ക്ലാസിന് 90 ദിനാർ ആണ് നിരക്ക്.
ഖത്തർ എയർവേയ്സും ദോഹയിൽ നിന്ന് നേരിട്ടുള്ള ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. ഖത്തർ എയർവേയ്സിന്റെ വിമാനങ്ങൾ മെയ് 25 മുതൽ ദോഹയിൽ നിന്ന് ബഹ്റൈനിലേക്ക് പറക്കാൻ തുടങ്ങും. 2017 ലെ ഗൾഫ് ഉപരോധത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം അവസാനിക്കുകയും യാത്രാ റൂട്ടുകളും അവസാനിക്കുകയും ചെയ്തു. തുടർന്ന്, ഉപരോധം പിൻവലിച്ചിട്ടും ഖത്തറും ബഹ്റൈനും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചില്ല. കഴിഞ്ഞ മാസം നടന്ന ജിസിസി ഫോളോ-അപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാണ് നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് വിമാന സർവീസും പുനരാരംഭിക്കുന്നത്.
ബഹ്റൈൻ-ദോഹ യാത്രാ ദൈർഘ്യം 50 മിനിറ്റാണ്. ഖത്തർ എയർവേയ്സ് 1109 എയർബസ് എ320 വിമാനം ദിവസവും രാത്രി എട്ടിന് ദോഹയിൽ നിന്ന് പുറപ്പെട്ട് രാത്രി 8.50ന് ബഹ്റൈനിലെത്തും. ഇക്കോണമി ക്ലാസിന് 1210 റിയാലും ഫസ്റ്റ് ക്ലാസിന് 4780 റിയാലും ആണ് നിലവിലെ നിരക്ക്. ബഹ്റൈനിൽ നിന്ന് രാത്രി 10.20ന് പുറപ്പെടുന്ന വിമാനം രാത്രി 11.15ന് ദോഹയിലെത്തും. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് ഈ മേഖലയിലെ വിനോദസഞ്ചാരത്തിന് ഉയർച്ച നൽകും. വ്യവസായ സമൂഹം ഉൾപ്പെടെയുള്ള പ്രവാസി മലയാളികൾക്കും ഇത് ഗുണം ചെയ്യും. നേരത്തെ ദോഹയിൽ എത്തേണ്ടത് ഒമാൻ, കുവൈറ്റ് വഴി ആയിരുന്നു.