ന്യൂഡൽഹി: ജി-20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനം തയ്യാറെടുപ്പിൽ. നാല്പതോളം വിദേശരാജ്യ തലവന്മാരെയും പ്രതിനിധിസംഘങ്ങളെയും സ്വീകരിക്കാൻ ഡൽഹി നഗരവും പരിസരങ്ങളും ഒരുങ്ങി. വെള്ളിയാഴ്ചമുതൽ ഞായറാഴ്ചവരെ ഉച്ചകോടിക്ക് മാത്രമായി നഗരം വഴിമാറുമ്പോൾ വിദ്യാലയങ്ങളും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടും. ദിവസങ്ങൾക്ക് മുമ്പുതന്നെ പഴുതടച്ച സുരക്ഷാവലയത്തിലായി ഡൽഹി നഗരവും പരിസരപ്രദേശങ്ങളും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനടക്കമുള്ള നേതാക്കൾ രണ്ടുദിവസം തങ്ങുന്ന ഡൽഹി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകും.
1,30,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഇതിൽ 80,000 പേർ ഡൽഹി പോലീസിൽനിന്നാണ്. സെപ്റ്റംബർ എട്ടുമുതൽ പത്തുവരെ ഡൽഹിയിലെ വിവിധമെട്രോ സ്റ്റേഷനുകൾ അടച്ചിടും. സെപ്റ്റംബർ എട്ടുമുതൽ 11 വരെ ഡൽഹിയുമായി ബന്ധപ്പെട്ട തീവണ്ടിസർവീസുകൾക്ക് നിയന്ത്രണം പ്രഖ്യാപിച്ചു. . 200 ട്രെയിനുകൾ റദ്ദാക്കി. ചിലത് വഴിതിരിച്ചുവിടും. അതിഥികളുടെ സുരക്ഷയ്ക്ക് 45,000 സുരക്ഷാ ഉദ്യോഗസ്ഥർ നിലയുറപ്പിക്കും. ഡൽഹി വിമാനത്താവളത്തിൽ 50 വിമാനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. സമീപസംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളും അതിഥികളെ വരവേൽക്കാൻ ഉപയോഗപ്പെടുത്തും.