
മനാമ: ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സുന്നീ ഔഖാഫിെൻറ നേതൃത്വത്തിൽ മലയാളികള്‍ക്കായി നടത്തിയ ഭക്തിസാന്ദ്രമായ ഈദ് ഗാഹില്‍ ആയിരങ്ങള്‍ഒഴുകിയെത്തി. തണലും ഇളം തണുപ്പും നിറഞ്ഞ കാലാവസ്ഥയിൽ ഈദ്ഗാഹിലേക്ക് വിശ്വാസികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് എത്തിയത്. പുലർച്ചെ തന്നെ ബഹ്റൈനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നൊഴുകിയത്തെിയവര്‍ രാവിലെ 5.50നു നമസ്കാരത്തിനായി അണിനിരന്നു. ഏറെ ഹൃദ്യമായ കാലാവസ്ഥയിൽ ഈദ് പ്രഭാഷണം കൂടി സാകൂതം ശ്രവിച്ച ശേഷമാണ് വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്തും സാഹോദര്യവും സ്നേഹവും കൈമാറിയും പിരിഞ്ഞു പോയത്. മലയാളികള്‍ ഏറ്റവും കൂടുതല്‍ സംഗമിക്കുന്ന ഈദ് ഗാഹാണ് ഇന്ത്യന്‍ സ്കൂളിലേത്. വീട്ടുകാരും കുടുംബങ്ങളും ഒന്നിച്ച് കണ്ടുമുട്ടുകയും ബന്ധം പുതുക്കുകയും ചെയ്യുന്ന സംഗമമായി മാറാന്‍ ഇതിന് സാധിക്കാറുണ്ട്. ബഹ്റൈനിലെ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സഈദ് റമദാൻ നദ്വി പെരുന്നാൾ നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി.

റമദാനിന്നു ശേഷവും സൽക്കർമ്മങ്ങളുടെ നൈരന്തര്യം ഉണ്ടാവണം എന്ന് ഖുതുബയിൽ ഉത്ബോധിപ്പിച്ചു. റമദാനിൽ നടത്തിയ ആരാധനകളും സുകൃതങ്ങളും അല്ലാഹു സ്വീകരിക്കുവാനും പ്രതിഫലം ലഭിക്കാൻ വേണ്ടി നിരന്തരമായ പ്രാർത്ഥനകൾ ഉണ്ടാവണം. റമദാനിനെ നാം എത്രമാർത്ഥം ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നുള്ള ആത്മവിചാരണയും അവലോകനവും ഉണ്ടാവണം. ജീവിതത്തിലെ എല്ലാ സന്ദർഭങ്ങളിലും വിശ്വാസപരമായ നിലപാടുകൾ സ്വീകരിക്കാൻ സാധിക്കണം. ദൈവിക മഹത്വം പ്രകീർത്തിച്ച് വിശ്വാസ പ്രഖ്യാപനം നടത്തുന്ന ആഘോഷമാണ് പെരുന്നാൾ. പരലോകത്തെ കുറിച്ച് ആലോചിക്കുകയും ജാഗ്രത പുലർത്തുകയും വേണ്ടതുണ്ട്. സ്വർഗീയ ആരാമങ്ങളിൽ അല്ലാഹുവിനെ കണ്ടുമുട്ടുന്ന വിശ്വാസികളായി മാറാനുള്ള പരിശ്രമങ്ങളും പ്രാർത്ഥനകളും ഉണ്ടാവണം. റമദാനിൽ നടത്തിയത് പോലെയുള്ള പശ്ചാത്താപം ഇനിയുള്ള ജീവിതത്തിലും ഉണ്ടാവണം. ഭൗതിക ജീവിതത്തിന്റെ പകിട്ടുകളിലും പൊലിമകളിലും വിശ്വാസികൾ വഞ്ചിതരായിപ്പോവരുത്. വിശ്വാസം ഊട്ടിയുറപ്പിക്കാനും പ്രതിസന്ധികള്‍ വകഞ്ഞുമാറ്റി മുന്നേറാനും റമദാന് കരുത്തേകിയിട്ടുണ്ട്. പ്രവാചകന്മാര് നിലകൊണ്ട ആശയാദര്‍ശത്തില്‍ അടിയുറച്ച് നിലകൊള്ളാനും അതിന് മുന്നിലുള്ള പ്രതിസന്ധികള്‍ അതിജീവിക്കാനും സാധിക്കണം. വിശ്വാസി സമൂഹം ആഗോള തലത്തില്‍ നേരിട്ടു കൊണ്ടിരിക്കുന്ന പലവിധ പ്രതിസന്ധികളുടെയും ആഴം വളരെ വലുതാണ്. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പതറാതെ സ്ഥിര ചിത്തതയോടെ നിലകൊള്ളുമ്പോഴാണ് ദൈവിക സഹായം ലഭിക്കുന്നത്.

തിന്മയെ ഏറ്റവും മികച്ച നന്മയിലൂടെയാണ് പ്രതിരോധിക്കേണ്ടത്. ആഘോഷാവസരങ്ങൾ ബന്ധങ്ങള്‍ കൂടുതൽ ഊഷ്മളമാക്കാന്‍ വിനിയോഗിക്കണം. ദൈവ താല്പര്യത്തിനനുസൃതമായി തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ പുതുക്കിപ്പണിയാനും വിശ്വാസികൾക്ക് സാധിക്കണം. അതിനു കൂടി പ്രചോദിപ്പിക്കേണ്ടതാണ് കഴിഞ്ഞ ഒരു മാസം നാം അനുഷ്ടിച്ച നോമ്പ് എന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനിലെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, പ്രധാനമന്ത്രിയും ക്രൗൺ പ്രിൻസുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ഔഖാഫ് മന്ത്രാലയം അധികാരികൾ, വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ, ഈദ്ഗാഹുകളുടെ വിജയത്തിനും സുഗമമായി നടത്തിപ്പിനും വേണ്ടി പരിശ്രമിച്ച എല്ലാ അധികാരികൾക്കും ഖുതുബയിൽ പ്രത്യേക നന്ദിയും പ്രാർത്ഥനയും നടത്തി. ഈദ് ഗാഹ് സംഘാടക സമിതി രക്ഷാധികാരി സുബൈർ എം.എം, ജനറൽ കൺവീനർ പി.പി.ജാസിർ, സക്കീർ ഹുസൈൻ, ജമാൽ നദ്വി, സമീർ ഹസൻ,അഹ്മദ് റഫീഖ്, മൂസ കെ.ഹസൻ, യൂനുസ് രാജ്, മുഹമ്മദ് ഷാജി,സുഹൈൽ റഫീഖ്, വി.കെ.അനീസ്, മുഹമ്മദ് മുഹിയുദ്ധീൻ, മുഹമ്മദലി മലപ്പുറം,അബ്ദുൽ മജീദ്, മുഹമ്മദ് ഷമീം, സജീർ കുറ്റിയാടി, മുഹമ്മദ് കുഞ്ഞി, ജുനൈദ്, സിറാജ് കിഴുപ്പള്ളിക്കര, ബാസിം മുഹമ്മദ്, ലത്തീഫ് കടമേരി, അൻസാർ എൻ.കെ. അൽതാഫ്, അജ്മൽ ശറഫുദ്ധീൻ , ഇർഫാൻ, ഷൗക്കത്ത്, റഫീഖ് മണിയറ, കെ.പി.സമീർ, സലാഹുദ്ധീൻ, ഷാക്കിർ, ലത്തീഫ്, ഷംനാദ്, ഇജാസ് മൂഴിക്കൽ, ഷുഹൈബ്, റഹീസ്, ലുബൈന ഷഫീഖ്, സാജിദ സലീം, ഷൈമില നൗഫൽ , മുജീബ് റഹ്മാൻ, റഷീദ സുബൈർ, നൗഷാദ് വി.പി, ഫാത്തിമ സ്വാലിഹ്, തുടങ്ങിയവര്‍ ഈദ്ഗാഹിന് നേതൃത്വം നല്കി.
