കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ദിലീപിനും സംഘത്തിനുമെതിരായ നീക്കം കൂടുതല്‍ ശക്തമാക്കുകയാണ് അന്വേഷണ സംഘം. വധഗൂഡാലോചന കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചെങ്കിലും ആദ്യ ദിവസത്തെ വാദങ്ങളില്‍ ദിലീപിന് അനുകൂലമായ സുചനകളല്ല കോടതിയില്‍ നിന്നും പുറത്ത് വരുന്നത്.
നടിയെ ആക്രമിച്ച കേസിലാവട്ടെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായുള്ള കേസിന്റെ അന്വേഷണ ആവശ്യത്തിലേക്ക് പ്രതിഭാഗം അഭിഷാകന് ബി രാമന്‍പിള്ളയുടെ മൊഴി രേഖപ്പെടുത്താനും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസിലെ സാക്ഷിയായ ജിന്സന് എന്നയാളെക്കൊണ്ട് പ്രതിയായ ദിലീപിന് അനൂകൂലമായി മൊഴിമാറ്റം നടത്താന്‍ സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.
കൊല്ലം സ്വദേശിയായ നാസർ വഴിയായിരുന്നു സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണമെന്ന രീതിയിലുള്ള തെളിവുകളും പുറത്ത് വന്നിരുന്നു. ഫോണ്‍ സംഭാഷണത്തില്‍ രാമന്‍പിള്ളയുടെ പേരും പരാമർശിക്കപ്പെട്ടിരുന്നു. ഇതോട് കൂടിയാണ് കേസിന്റെ അന്വേഷണ ആവശ്യത്തിലേക്ക് സാക്ഷിയായി രാമന്‍പിള്ളയുടെ കൂടി മൊഴി രേഖപ്പെടുത്തണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം ക്രൈംബ്രാഞ്ച്ച് ഡിവൈഎസ്പി എസ് അമ്മിണിക്കുട്ടന് അഭിഭാഷകന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
ഇതോടൊപ്പം തന്നെ ബി.രാമന്‍പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചതിൽ ഇന്ന് ഹൈക്കോടതിയിൽ പ്രതിഷേധം നടക്കും. കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ഉച്ചയ്ക്ക് 1.10ന് ഹൈക്കോടതിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജിയിൽ ഇന്നും വാദം തുടരുന്നുണ്ട്.
