കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിൽ രാമനവമി ആഘോഷത്തിനിടെ സംഘർഷം. രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ വൻ നാശനഷ്ടമാണുണ്ടായത്. അക്രമികൾ വാഹനങ്ങൾക്ക് തീയിടുകയും പരസ്പരം കല്ലെറിയുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തു. പോലീസ് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കനത്ത പോലീസ് സന്നാഹമുണ്ടായിട്ടും അക്രമികൾ വാഹനങ്ങൾക്ക് തീയിടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
രാമനവമി ആഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര കടന്നുപോകുന്നതിനിടെയാണ് സംഘർഷമുണ്ടായത്. അക്രമം വ്യാപിക്കുകയും അക്രമികൾ പോലീസ് വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് തീയിടുകയും ചെയ്തതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾക്കെതിരെ കൊൽക്കത്തയിൽ ധർണ നടത്തുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അക്രമികളെ രാജ്യത്തിന്റെ ശത്രുക്കൾ എന്നാണ് വിശേഷിപ്പിച്ചത്. അക്രമത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് ആരോപിച്ച മമത അക്രമം അഴിച്ചുവിട്ടവരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും പ്രഖ്യാപിച്ചു.