
തൃശൂര്‍:തൃശൂരിൽ ഒരു മണിക്കൂറോളം പെയ്ത കനത്ത വേനൽ മഴയിലും കാറ്റിലും വ്യാപകനാശം. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ മഴ തുടരുകയാണ്. ശക്തമായ കാറ്റിൽ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകൾ ചരിഞ്ഞുവീണു. കനത്ത മഴയിൽ കുറുപ്പം റോഡിലെ കടകളിൽ വെള്ളം കയറിയിട്ടുണ്ട്. തൃശ്ശൂർ കോർപ്പറേഷന് മുന്നിലുള്ള മൊബൈൽ ലൈബ്രറി മറിഞ്ഞുവീണു. പലയിടത്തായി വ്യാപക നാശമുണ്ടായതായുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
പലയിടത്തും ഗതാഗതം സ്തംഭിച്ചു. കനത്ത കാറ്റിൽ നിരവധി മരങ്ങളും മരക്കൊമ്പുകളും ഒടിഞ്ഞു വീണു. മരങ്ങൾ വീണു പലയിടങ്ങളിലും വൈദ്യുതി കമ്പികൾ തകർന്നു. മണിക്കൂറുകളായി നഗരം ഇരുട്ടിലാണ്. വൈദ്യുതി വകുപ്പ് ജീവനക്കാർ, ഫയർഫോഴ്സ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ മരക്കൊമ്പുകൾ വെട്ടിമാറ്റുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥ നിര്‍ദേശ പ്രകാരം പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയം നീട്ടിയിട്ടുണ്ട്. നിരത്തുകളില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളാണ് ശക്തമായ കാറ്റില്‍ ചരിഞ്ഞുവീണത്.ബൈക്കില്‍ വെച്ചിരുന്ന ഹെല്‍മെറ്റുകളും പറന്നുപോയി. വൈകിട്ട് ഏഴുമണിയോടെ തുടങ്ങിയ മഴ യാത്രക്കാരെയും വലച്ചു.
തൃശൂരിൽ കഴിഞ്ഞ ദിവസവും വേനല്‍ മഴ പെയ്തിരുന്നു. മഴ ശക്തമായതോടെ കടകൾ പലതും നേരത്തെ അടച്ചിരുന്നു. നിർമാണ പ്രവൃത്തികൾ നടന്നു വരുന്ന കുറുപ്പം റോഡില്‍ താഴ്ന്ന സ്ഥലങ്ങളിലുള്ള കടമുറികളിലേയ്ക്കാണ് വെള്ളം കയറിയത്. കഴിഞ്ഞ ദിവസത്തെ മഴയിലും ഈ ഭാഗങ്ങളില്‍ കടകളിലേയ്ക്ക് വെള്ളം ഇരച്ചെത്തിയിരുന്നു. റോഡിൻ്റെ അശാസ്ത്രീയ നിർമാണമാണ് വെള്ളം കയറുന്നതിന് കാരണമെന്ന് കടയുടമകൾ ആരോപിച്ചു.
മൊബൈൽ ഷോപ് , ഇലക്ട്രോണിക് ഉപകരണങ്ങൾ വിൽക്കുന്ന കടകൾ എന്നിവയിലെല്ലാം വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. മാരാർ റോഡിലേക്ക് ഒരു പ്ലാവ് ഒടിഞ്ഞു വീണു. യാത്രക്കാരില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ചെട്ടിയങ്ങാടി റോഡിന് ഇരുവശവുമുള്ള കടകളിലും വെള്ളം കയറ്റി. പാലസ് റോഡിലും കാറ്റിൽ നിർത്തിയിട്ട ഇരുചക്രവാഹനങ്ങൾ മറിഞ്ഞു വീണു. കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ്, ശക്തൻ സ്റ്റാൻസ് പരിസരങ്ങളലെ റോഡുകളും വെള്ളക്കെട്ടിൽ മുങ്ങി യാത്രക്കാർ ദുരിതത്തിലായി.
