തിരുവനന്തപുരം: കോവളം ബൈക്കപകടം നാട്ടുകാർ ആരോപിച്ച കാരണത്താലല്ലെന്ന് മോട്ടോർ വാഹന വകുപ്പ്. റേസിംഗിനിടെയല്ല, മറിച്ച് ബൈക്കിന്റെ അമിത വേഗത മൂലമാണ് അപകടം സംഭവിച്ചതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. റേസിംഗിന് തെളിവില്ലെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
അപകടസമയത്ത് ബൈക്ക് 100 കിലോമീറ്റർ വേഗതയിലായിരുന്നു. ശ്രദ്ധിക്കാതെ വീട്ടമ്മ റോഡ് മുറിച്ചുകടന്നതും അപകടത്തിന് കാരണമായെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
പനത്തുറ തുരുത്തി കോളനിയിൽ അശോകന്റെ ഭാര്യ സന്ധ്യ (53) അപകടസ്ഥലത്ത് തന്നെ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന അരവിന്ദ് (24) ചികിത്സയിലിരിക്കെ വൈകിട്ട് 3.50 ഓടെ മരണപ്പെട്ടു. റിട്ട. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായ ബിനുവിന്റെ ഏക മകനാണ് അരവിന്ദ്. കോവളം തീരത്ത് ഇൻസ്റ്റാഗ്രാം റീൽ തയ്യാറാക്കി അരവിന്ദും സുഹൃത്തുക്കളും മടങ്ങുമ്പോഴായിരുന്നു അപകടം.