Author: Reporter

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന് പഴ്സനൽ സ്റ്റാഫിനെ നിയമിച്ച് ഉത്തരവിറങ്ങി. 20 പേരാണ് പഴ്സനൽ സ്റ്റാഫിലുള്ളത്. പരമാവധി 25 പേരെ നിയമിക്കാമെന്നാണ് എൽഡിഎഫിലെ ധാരണ. ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജു രണ്ടര വർഷം പൂർത്തിയാക്കിയപ്പോഴാണ് പകരം കെ.ബി.ഗണേഷ് കുമാർ മന്ത്രിയായത്. ആന്റണി രാജുവിന്റെ സ്റ്റാഫിലുണ്ടായിരുന്ന ഇരുപതോളം പേരെ ഒഴിവാക്കിയാണ് പുതിയ നിയമനം. രണ്ടര വർഷം പൂർത്തിയാക്കിയതിനാൽ ഇവർക്കെല്ലാം പെൻഷന് അർഹതയുണ്ട്. കൊല്ലം ജില്ലക്കാരനായ മന്ത്രി സ്വന്തം ജില്ലയിൽനിന്നാണ് കൂടുതൽപേരെയും സ്റ്റാഫിൽ നിയമിച്ചത്. സിപിഎം സംഘടനാ നേതാവ് എ.പി. രാജീവനെ അഡി. പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ (വിജിലൻസ്) ജി.അനിൽ കുമാറിനെ അസി.പ്രൈവറ്റ് സെക്രട്ടറിയാക്കി. കൊല്ലം സ്വദേശിയായ സുവോളജി അധ്യാപകൻ രഞ്ജിത്തിനെ അഡി.പ്രൈവറ്റ് സെക്രട്ടറിയാക്കി.

Read More

ന്യൂഡൽഹി: കേന്ദ്ര സർക്കാർ അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഡൽഹി സമരം ജന്തർ മന്ദറിൽ തന്നെ. ജന്തർ മന്ദറിൽ പ്രതിഷേധം നടത്തുന്നതിന് ഡൽഹി പൊലീസ് അനുമതി നൽകി. മുൻപ് രാംലീല മൈതാനിയിലേക്ക് വേദി മാറ്റണമെന്നാണ് ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരുന്നത്. സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ചൊവ്വാഴ്ച ഡൽഹിയിലേക്കെത്തും. ഫെബ്രുവരി 8നാണ് കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഡൽഹിയിൽ സമരം നടത്തുക. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിഷേധ സമരം നടത്തുമെന്ന് കഴിഞ്ഞ 17ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പ്രഖ്യാപിച്ചിരുന്നു. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കും പ്രതികാര നടപടികൾക്കുമെതിരെ നടത്തുന്ന ജനകീയ പ്രതിരോധത്തിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തുടങ്ങിയവർക്ക് ക്ഷണമുണ്ട്.

Read More

തിരുവനന്തപുരം: എസ്എൻഡിപി യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പു കേസില്‍ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വിജിലന്‍സിന്‍റെ ക്ലീന്‍ചിറ്റ്. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പരാതിയെ തുടർന്നു റജിസ്റ്റർ ചെയ്ത കേസാണിത്. കേസ് അവസാനിപ്പിക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ വിഎസിന് വിജിലന്‍സ് നോട്ടിസ് നൽകി. വ്യാജ സ്വയം സഹായ സംഘങ്ങളുടെ പേരിൽ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കി കേരള പിന്നാക്ക വിഭാഗ വികസന കോർപറേഷൻ (കെഎസ്ബിസിഡിസി) ഉദ്യോഗസ്ഥരുടെ ഒത്താശയോടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്റ് എൻ.സോമൻ, മൈക്രോഫിനാൻസ് കോഓർഡിനേറ്റർ കെ.കെ.മഹേശൻ എന്നിവർ കെഎസ്ബിസിഡിസിയുടെ മൈക്രോ ഫിനാൻസ് പദ്ധതി വഴി പിന്നാക്കവിഭാഗങ്ങൾക്കുള്ള വായ്പ ചെറിയ പലിശയ്ക്കു നേടി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നായിരുന്നു പരാതി.

Read More

കൊല്ലം: ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് രണ്ടര വർഷം മുമ്പ് മരിച്ചയാളുടെ പേരിൽ ഫൈൻ അടയ്ക്കാൻ മോട്ടോർ വാഹന വകുപ്പ് നോട്ടീസ് അയച്ചു. ആലപ്പുഴ തലവടി പഞ്ചായത്തിലെ നീരേറ്റുപുറം ചിറമേല്‍ സി വി കുര്യന്റെ പേരിലാണ് നോട്ടീസെത്തിയത്. 3,500 രൂപ പെറ്റിയടക്കാനാണ് നോട്ടീസിൽ പറയുന്നത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍വച്ച്‌ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്‌തെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്. വിഷയത്തില്‍ എന്തെങ്കിലും വിശദീകരണം നല്‍കാനുണ്ടെങ്കില്‍ പതിനഞ്ച് ദിവസത്തിനകം കൊല്ലം മിനി സിവില്‍ സ്റ്റേഷനിലുള്ള എം വി ഡി ഓഫീസില്‍ എത്തണമെന്നാണ് നോട്ടീസിൽ പറയുന്നത്. ആരോഗ്യ വകുപ്പില്‍ ജോലി ചെയ്തിരുന്ന കുര്യന് മുമ്പ് ഇരുചക്ര വാഹനമുണ്ടായിരുന്നു. വണ്ടി ഓടിക്കാൻ സാധിക്കാതെ വന്നതോടെ പതിനഞ്ച് വർഷം മുമ്പ് ഇത് ആർക്കോ കൈമാറിയെന്നാണ് വീട്ടുകാർ പറയുന്നത്. അടുത്തിടെ പാലക്കാട് കഞ്ചിക്കോട് പുതുശ്ശേരിയിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തിന് മലപ്പുറത്ത് ഹെൽമെറ്റ് ധരിച്ചില്ലെന്ന് ആരോപിച്ച് പിഴ വന്നത് വാർത്തയായിരുന്നു. പതിനഞ്ച് വർഷം പിന്നിട്ട മോപ്പഡ് രജിസ്ട്രേഷൻ പുതുക്കാനായി ആർടിഒ ഓഫീസിൽ…

Read More

കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ കേസില്‍ മുഖ്യപ്രതി ഭാസുരാംഗന്റെ ഭാര്യ അടക്കം 4 പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കി. ഭാസുരാംഗന്റെ ഭാര്യ ജയകുമാരി, മക്കളായ അഭിമ, അശ്വതി, മകളുടെ ഭര്‍ത്താവ് ബാലമുരുകന്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ചോദ്യം ചെയ്യലുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കള്ളപ്പണത്തെക്കുറിച്ച് പ്രതികള്‍ക്ക് കൃത്യമായ അറിവുണ്ടായരുന്നെങ്കിലും തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ഇടപെടില്ലെന്ന നിഗമനത്തില്‍ ഇവരെ അറസ്റ്റ് ചെയ്യാതെയാണ് ഇ ഡി കുറ്റപത്രം നല്‍കിയത്. കോടതി നിര്‍ദ്ദേശപ്രകാരമാണ് ഇന്ന് പ്രതികള്‍ നേരിട്ട് ഹാജരായി ജാമ്യമെടുത്തത്.

Read More

കൊല്ലം: കുളത്തൂപ്പുഴയിൽ എൽ പി സ്കൂൾ വിദ്യാർത്ഥിനികളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലെെംഗികാതിക്രമം നടത്തിയ അറബി അദ്ധ്യാപകൻ അറസ്റ്റിൽ. കാട്ടാക്കട പൂവച്ചൽ സ്വദേശിയും ഭിന്നശേഷിക്കാരനുമായ ബാത്തി ഷായാണ് പിടിയിലായത്. മൂന്നിലും നാലിലും പഠിക്കുന്ന പെൺകുട്ടികളെ ക്ലാസിൽ വച്ച് മൊബെെൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് ലെെംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ബാത്തി ഷായെ മടത്തറയിൽ നിന്നാണ് പിടികൂടിയത്.മൂന്നു മാസം മുൻപാണ് ബാത്തി ഷാ സ്കൂളിൽ ജോലിക്ക് കയറിയത്. ഇയാൾ അന്നുമുതൽ മൊബെെൽ ഫോണിൽ കുട്ടികളെ അശ്ലീല ദൃശ്യങ്ങൾ കാട്ടി ലെെംഗികാതിക്രമം നടത്തിയിരുന്നതായി മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. കുട്ടികൾ വീട്ടിലെത്തി വിവരം അറിയിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത കുളത്തൂപ്പുഴ പൊലീസ് രണ്ട് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ, പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

കൊച്ചി: അതിഥി തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ. പെരിന്തൽമണ്ണ തെക്കേപ്പുറം നിലയാളിക്കൽ വീട്ടിൽ മുഹമ്മദ് മുർഷിദ് (26), വയനാട് വെൺമണി കൈതക്കൽ വീട്ടിൽ റോപ് സൺ (21), പള്ളുരുത്തി കൊഷ്ണം വേലിപ്പറമ്പിൽ സബീർ (57) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. മുട്ടം ഭാഗത്ത് ചായക്കട നടത്തുന്ന ബംഗാൾ സ്വദേശി മുഹമ്മദ് സബീറിനെയാണ് തട്ടികൊണ്ടുപോയത്. 2ന് രാത്രി 10 മണിയോടെയാണ് സംഭവം. വഴിയരികിൽ കാർ നിർത്തിയിട്ട പ്രതികൾ വണ്ടിയിലേക്ക് ചായ കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. ചായ കൊടുത്തശേഷം സബീറിനെ റോപ് സൺ വാഹനത്തിലേക്ക് വലിച്ചുകയറ്റി. സംഘം എറണാകുളം ഭാഗത്തേക്കു പോയി. പോകുന്ന വഴി കണ്ണ് കെട്ടി. 50,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പണം കൈക്കലാക്കിയ ശേഷം ഇയാളുടെ മൊബൈൽ ബലമായി വാങ്ങിയെടുത്തു. പുലർച്ചെ കലൂർ ഭാഗത്ത് സബീറിനെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. എറണാകുളം ജില്ലയിലെ വിവിധഭാഗങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. സംഘത്തിലുൾപ്പെട്ട…

Read More

നെടുമ്പാശ്ശേരി: വിദേശത്ത് നിന്ന് കടത്തികൊണ്ടുവന്ന 33 ലക്ഷം രൂപയുടെ കഞ്ചാവ് കൊച്ചി വിമാനത്താവളത്തില്‍ നിന്നും പിടികൂടി. ബാങ്കോക്കില്‍ നിന്നും എത്തിയ വയനാട് സ്വദേശി ഡെന്നിയുടെ പക്കല്‍ നിന്നാണ് കസ്റ്റംസ് 3.299 കിലോ കഞ്ചാവ് പിടികൂടിയത്. മൊത്തം എട്ട് പാക്കറ്റ് കഞ്ചാവാണ് കൈവശം ഉണ്ടായിരുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

കൊച്ചി: എറണാകുളം വടക്കേക്കര കൂട്ടുകാട് ഭാഗത്തുവെച്ച് ബന്ധുവായ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. ചേന്ദമംഗലം കൂട്ടുകാട് കാരയ്ക്കൽ അനന്തകൃഷ്ണൻ (25), അജയ് കൃഷ്ണൻ (28) എന്നിവരെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പിതൃസഹോദരപുത്രനായ ഹരീഷിനെയാണ് ആക്രമിച്ചത്. സെപ്റ്റംബറിൽ ഹരീഷിന്റെ വിവാഹദിവസം പ്രതികൾ കല്യാണ ഹാളിൽ ബഹളമുണ്ടാക്കിയപ്പോൾ പോലീസിനെ അറിയിക്കും എന്ന് പറഞ്ഞിട്ടുള്ള വിരോധത്തിലായിരുന്നു വധശ്രമം. ഫെബ്രുവരി 4 ന് രാത്രി കൂട്ടുകാട് പള്ളിക്ക് സമീപം കല്യാണം നടക്കുന്ന ഒരു വീട്ടിൽനിന്നും വിളിച്ചിറക്കി പ്രത്യേകമായി നിർമ്മിച്ച ഇരുമ്പുവള കൊണ്ട് മുഖത്തും തലയിലും ഇടിക്കുകയായിരുന്നു. ഇൻസ്പെക്ടർ കെ.ആർ. ബിജു, സബ് ഇൻസ്പെക്ടർമാരായ വി.എം. റസാഖ്, എം.എസ്. അഭിലാഷ്, എ.എസ്. ഐ. എം.കെ. സുധി സിവിൽ പോലീസ് ഓഫീസർ നവീൻ സി. ജോൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പറവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More

കോഴിക്കോട്: സ്വകാര്യബസിനെ നാല് കിലോമീറ്ററോളം കാറില്‍ പിന്തുടര്‍ന്നെത്തി ഡ്രൈവറെ മര്‍ദിക്കുകയും ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ചെയ്തതായി പരാതി. തോട്ടുമുക്കത്തുനിന്ന് മുക്കത്തേക്ക് പോകുന്ന റോബിന്‍ ബസ്സിന് നേരെയായിരുന്നു ആക്രമണം. അക്രമികള്‍, ബസിന്റെ താക്കോല്‍ കൈവശപ്പെടുത്തിയതായും പരാതിയുണ്ട്. ആക്രമണത്തില്‍ ബസ് ഡ്രൈവര്‍ തോട്ടുമുക്കം പനമ്പിലാവ് സ്വദേശി നിഖിലിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് 4.45 ഓടെയാണ് സംഭവം. മുക്കം- അരീക്കോട് റോഡില്‍ കല്ലായിയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ വിഡിയോ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അക്രമികള്‍ താക്കോല്‍ ഊരിക്കൊണ്ടു പോയതിനാല്‍ യാത്രക്കാര്‍ പെരുവഴിയില്‍ ആകുകയും ചെയ്തു.

Read More