Author: News Desk

ആലുവ: സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലും സ്കൂളുകളിലും പ്ലാസ്റ്റിക് ചട്ടികൾക്ക് പകരം മൺചട്ടികളിൽ ചെടികൾ വളർത്താൻ സർക്കാർ ഉത്തരവിട്ടിട്ടും അത് നടപ്പാക്കുന്നില്ലെന്ന് പരമ്പരാഗത മൺപാത്ര തൊഴിലാളികൾ. കുറഞ്ഞ വിലയ്ക്ക് പ്ലാസ്റ്റിക് പാത്രങ്ങൾ വാങ്ങുന്നതിനാൽ വിൽപ്പനയ്ക്കായി തയ്യാറാക്കുന്ന നൂറുകണക്കിന് ചെടിച്ചട്ടികളാണ് തൊഴിലാളികളുടെ സഹകരണ സംഘങ്ങളിലും വീടുകളിലും കെട്ടിക്കിടക്കുന്നത്. ഓണക്കാലത്ത് പ്ലാസ്റ്റിക് ഓണത്തപ്പന്മാർ കൂടി വിപണി ഏറ്റെടുത്താൽ പല കുടുംബങ്ങളും പട്ടിണിയിലാകും. കീഴ്മാട് പഞ്ചായത്തിൽ 200 ഓളം പരമ്പരാഗത മൺപാത്ര തൊഴിലാളി കുടുംബങ്ങളുണ്ട്. ഇതിൽ 150 എണ്ണം പൂർണ്ണമായും ഇതിനെയാണ് ആശ്രയിക്കുന്നത്. ഇവിടെ, തൊഴിലാളികളുടെ സഹകരണ സംഘവും 2 സ്വകാര്യ കമ്പനികളും കളിമൺ പാത്രങ്ങൾ നിർമ്മിക്കുന്നുണ്ട്.12 വീടുകളിലും മൺപാത്രങ്ങൾ കുടിൽ വ്യവസായമായി നിർമ്മിക്കുന്നു.

Read More

ന്യൂഡല്‍ഹി: രാജ്യത്ത് ബി.ജെ.പി ശക്തിപ്പെട്ടാൽ അത് ജനങ്ങളുടെ വോട്ടവകാശം നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ മുന്നറിയിപ്പ്. ഉത്തർ പ്രദേശിലെ ജൗവയിൽ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് വീണ്ടും അധികാരം നൽകിയാൽ അവർ രാജ്യത്തെ ജനാധിപത്യത്തെ തകർക്കുമെന്ന് യാദവ് പറഞ്ഞു. ഇപ്പോൾ ബി.ജെ.പി രാജ്യത്തിന്‍റെ ഭരണഘടനയെയും ജനാധിപത്യത്തെയും തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read More

തിരുവനന്തപുരം : തിരുവനന്തപുരം കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആദം അലിയെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇന്നലെ ചെന്നൈയിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ ചെന്നൈയിൽ നിന്ന് ആർപിഎഫ് ആണ് പിടികൂടിയത്. ഇയാൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് വിവരം പൊലീസിനും മറ്റ് സംസ്ഥാനങ്ങളിലെ സുരക്ഷാ സേനയ്ക്കും കൈമാറി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചെന്നൈ ആർപിഎഫ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും മനപ്പൂർവ്വമുള്ള കൊലപാതകമാണോ ഇതെന്നും ഇനിയും കണ്ടെത്താനായിട്ടില്ല. മരിച്ച മനോരമയുടെ ദേഹത്തുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ പ്രതികളിൽ നിന്ന് കണ്ടെടുത്തതായി സൂചനയുണ്ട്.

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് മുതൽ മലപ്പുറം വരെയും ഇടുക്കി ജില്ലയിലുമാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ കിഴക്കൻ മലയോര മേഖലയിൽ കൂടുതൽ മഴ ലഭിക്കും. ഒഡീഷയ്ക്ക് മുകളിൽ നിലനിൽക്കുന്ന തീവ്ര ന്യൂനമർദവും ഗുജറാത്ത് മുതൽ കേരള തീരം വരെയുള്ള ന്യൂനമർദ്ദ പാത്തിയുമാണ് തുടർച്ചയായ മഴയ്ക്ക് കാരണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയ വിലക്കും തുടരുകയാണ്.

Read More

തിരുവനന്തപുരം: തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മയെ കേരള സർക്കാർ ആദരിച്ചു. കേരളത്തിലെ ഗോത്രവർഗ ജനതയുടെ സംഗീത പാരമ്പര്യം ലോകശ്രദ്ധയിലേക്ക് എത്തിച്ച കലാകാരിയെ ആദരിച്ചതിലൂടെ ‘പരമ്പരാഗത അറിവുകളുടെ സംരക്ഷണത്തിലും പ്രചാരണത്തിലും തദ്ദേശീയ വനിതകളുടെ പങ്കാളിത്തം’ എന്ന ഈ വർഷത്തെ ദിനാചരണത്തിന്റെ സന്ദേശം സർക്കാർ ഉയർത്തിപ്പിടിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നഞ്ചിയമ്മയുമൊത്തുള്ള ചിത്രം തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആദിവാസി ജനതയുടെ വിലമതിക്കാനാവാത്ത സംസ്കാരവും അറിവും പ്രാധാന്യത്തോടെ കാണാനും ഭാവിതലമുറയ്ക്ക് കൈമാറാനും നമുക്ക് കഴിയണം. അതേസമയം, അവരുടെ ക്ഷേമത്തിനും പുരോഗതിക്കും ഫലപ്രദമായ നയങ്ങൾ നടപ്പാക്കേണ്ടതുണ്ട്. ഈ ലക്ഷ്യങ്ങൾ മനസ്സിൽ വച്ചാണ് ഈ മേഖലയുമായി ബന്ധപ്പെട്ട നയങ്ങളും പദ്ധതികളും സർക്കാർ ആവിഷ്കരിക്കുന്നത്. ഇതിന്‍റെ ഭാഗമായി, ആദിവാസി ജനതയുടെ വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, ഭൂമി, പാർപ്പിടം തുടങ്ങി നിരവധി ആവശ്യങ്ങളിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Read More

കോഴിക്കോട്: ഇർഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. വയനാട് മേപ്പാടി സ്വദേശികളായ മുബഷീർ, ഷിബാസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ചത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. മെയ് 13ന് ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ഇർഷാദിനെ ജോലി ആവശ്യങ്ങൾക്കായി 17ന് വയനാട്ടിലേക്ക് പോയതിന് ശേഷം വീട്ടുകാർ കണ്ടിട്ടില്ല. ഇതിനിടയിൽ വീട്ടിൽ വിളിച്ച് ഗൾഫിൽ നിന്ന് നൽകിയ സ്വർണം ലഭിക്കാതെ വിട്ടയക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ജൂലൈ 16ന് രാത്രി ഇർഷാദ് പുറക്കാട്ടിരി പാലത്തിൽ നിന്ന് താഴേക്ക് ചാടിയതായി തട്ടിക്കൊണ്ടു പോയവരിൽ ഉൾപ്പെട്ടവർ മൊഴി നൽകിയിരുന്നു. കടലൂർ നന്തിയിലെ കോതിക്കല്‍ കടപ്പുറത്ത്‌ നിന്ന് കണ്ടെത്തിയ മൃതദേഹം ദീപക്കിന്‍റേതല്ല, ഇർഷാദിന്‍റേതാണെന്ന് ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഇർഷാദ് മുങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.

Read More

നേപ്പാൾ: നാല് ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നേപ്പാൾ ഇന്ത്യൻ പൗരൻമാർക്ക് വിലക്ക് ഏർപ്പെടുത്തി. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് നടപടി. പടിഞ്ഞാറൻ നേപ്പാളിലെ ബൈത്താഡി ജില്ലയിലെ ജ്വാലഘട്ട് അതിർത്തി വഴി എത്തിയ നാല് വിനോദസഞ്ചാരികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിലേക്ക് മടങ്ങാൻ ഇവർക്ക് നിർദേശം നൽകിയതായി ബൈത്താഡി ഹെൽത്ത് ഓഫീസിലെ ഇൻഫർമേഷൻ ഓഫീസർ ബിപിൻ ലേഖക് പറഞ്ഞു. ഇന്ത്യക്കാരുടെ കോവിഡ് പരിശോധന വർദ്ധിപ്പിച്ചതായും ഇന്ത്യയിലേക്ക് പോയ നിരവധി നേപ്പാൾ പൗരൻമാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായും അദ്ദേഹം അറിയിച്ചു. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ബൈത്താഡി ജില്ല ഇപ്പോൾ കോവിഡ് ഹൈറിസ്‌ക് പ്രദേശമാണ്. മൂന്നാഴ്ച മുമ്പ് ഇവിടെ ഒരു കേസും ഉണ്ടായിരുന്നില്ല, ഇപ്പോൾ 31 കേസുകളുണ്ട്. നേപ്പാളിൽ ചൊവ്വാഴ്ച 1,090 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

Read More

അട്ടപ്പാടി: കനത്ത മഴയിൽ അട്ടപ്പാടിയിലെ ഗ്രാമങ്ങളിൽ ഒറ്റപ്പെട്ടുപോയവരുടെ ജീവിതം ദുരിതം കൊണ്ട് നിറയുകയാണ്. അട്ടപ്പാടിയിലെ ആദിവാസി ജീവിതത്തിന്‍റെ നേർക്കാഴ്ചയെന്നോണം എടവാണി ഊരിലെ താമസക്കാർ അവശ്യവസ്തുക്കൾ വാങ്ങാൻ പുഴ മുറിച്ചുകടന്ന് മറുകര പിടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. പുത്തൂർ പഞ്ചായത്തിലെ എടവാണി വില്ലേജിലെ ജനങ്ങൾ കനത്ത മഴയെ തുടർന്ന് വീടുകളിൽ തന്നെ കഴിയുകയായിരുന്നു. ഗ്രാമങ്ങളിൽ അവശ്യവസ്തുക്കളുടെ വിതരണം കുറഞ്ഞതോടെയാണ് വരഗാർ നദി കടന്ന് മറുകര കടക്കാൻ തീരുമാനിച്ചത്. റോഡുണ്ടെങ്കിലും മഴക്കാലത്ത് വെള്ളം കയറുന്നതിനാൽ ഗ്രാമത്തിലെത്താൻ അഞ്ച് തവണ പുഴ മുറിച്ചു കടക്കണം. കഴിഞ്ഞ ദിവസം മുതിക്കുളം ഗ്രാമത്തിൽ നിന്ന് ഒരു രോഗി പുഴ മുറിച്ചുകടക്കുന്ന രംഗം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എടവാണി ഊരിലേയും ദുരിത ജീവിതം പുറത്ത് വന്നത്. മഴക്കാലത്ത് പതിവാകുന്ന ദുരിതങ്ങൾ പരിഹരിക്കാൻ സ്ഥിരം പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Read More

മഹാത്മാഗാന്ധി സർവകലാശാലയും കണ്ണൂർ സർവകലാശാലയും സംയുക്തമായി പുതിയ ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിക്കുന്നു. ഇരു സർവകലാശാലകളിലെയും വൈദഗ്ധ്യവും പഠന സൗകര്യങ്ങളും വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് സിലബസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ M.Sc കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി), M.Sc. ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) കോഴ്സുകളാണ് ആരംഭിക്കുന്നത്. പഠനത്തിന്‍റെ ഭാഗമായി, ഒരു വ്യവസായസ്ഥാപനത്തിൽ ഇന്‍റേൺഷിപ്പ് ചെയ്യാനും വിദേശത്തോ ഇന്ത്യയിലോ ഉള്ള ഒരു പ്രശസ്ത ഗവേഷണ സ്ഥാപനത്തിൽ ആറ് മാസം നീണ്ടുനിൽക്കുന്ന ഗവേഷണ പദ്ധതിയിൽ പങ്കെടുക്കുന്നതിനും അവസരം ലഭിക്കും. എം.ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജിയും കണ്ണൂർ സർവകലാശാലയിലെ കെമിസ്ട്രി ആൻഡ് ഫിസിക്സ് വകുപ്പും സംയുക്തമായാണ് കോഴ്സുകൾ നടത്തുന്നത്. യോഗ്യത: കെമിസ്ട്രി, ഫിസിക്സ് എന്നിവയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത. നാനോ സയൻസ്, നാനോ ടെക്നോളജി എന്നിവയിൽ പരിചയം നേടാനുള്ള അവസരവും ഈ കോഴ്സ് പ്രദാനം ചെയ്യും.

Read More

തിരുവനന്തപുരം: എ.പി.ജെ. അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ ബി.ആർക്ക് (ആർക്കിടെക്ചർ) പരീക്ഷയിൽ 58.11 ശതമാനം വിജയം. എട്ട് കോളേജുകളിൽ നിന്നായി 382 വിദ്യാർത്ഥികളാണ് പത്താം സെമസ്റ്റർ പരീക്ഷ എഴുതിയത്. സർവകലാശാലയിലെ രണ്ടാമത്തെ ആർക്കിടെക്ചർ ബാച്ചാണിത്. കോഴ്സിന്‍റെ കാലാവധിയായ അഞ്ച് വർഷത്തിനുള്ളിൽ തന്നെ ഫലം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത് അഭിമാനകരമായ കാര്യമാണെന്ന് വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ പറഞ്ഞു. തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളേജ് (81.08 ശതമാനം)ആണ് വിജയത്തിൽ മുന്നിൽ. കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജാണ് രണ്ടാം സ്ഥാനത്ത് (71.8 ശതമാനം). തിരുവനന്തപുരം കോളേജ് ഓഫ് ആർക്കിടെക്ചർ(60.38 ശതമാനം)മൂന്നാം സ്ഥാനത്തെത്തി. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ ജസ്റ്റിൻ ഐസക് ജെയിംസ് 8.81 ഗ്രേഡോടെ ഒന്നാം റാങ്കും കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജിലെ അതുല്യ സിന്ധു 8.78 ഗ്രേഡോടെ രണ്ടാം റാങ്കും നേടി. തൃശ്ശൂർ ഗവ. എൻജിനിയറിങ് കോളേജിലെ റോഷ്നി പി.ആർ. 8.63 ഗ്രേഡോടെ മൂന്നാം റാങ്ക് നേടി.

Read More