
കൊച്ചി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. ആഗസ്റ്റ് 20 വരെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളില്‍ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യുരിറ്റിയുടെ (ബിസിഎഎസ്) നിർദേശ പ്രകാരം കൊച്ചി വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന കൂടുതൽ കർശനമാക്കിയിട്ടുണ്ട്. യാത്രക്കാരെയും ബാഗേജുകളും വിശദമായി പരിശോധിക്കുന്നുണ്ട്. നിരീക്ഷണവും ശക്തിമാക്കിയിരിക്കുന്നതാണ്.
സാധാരണയുള്ള സുരക്ഷാ പരിശോധനകൾക്ക് പുറമെ വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപും (ലാഡർ പോയിന്റ്) യാത്രക്കാരെ വീണ്ടും പരിശോധിക്കുന്നുണ്ട്. പരിശോധനകൾക്കായി കൂടുതൽ സമയം വേണ്ടി വരുമെന്നതിനാൽ യാത്രക്കാർ നേരത്തെ വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു.
