വൈക്കം: കഴുത്തിലും കാലിലും ഇഷ്ടിക കെട്ടിയ നിലയിൽ പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നു. തിങ്കളാഴ്ച മുതൽ കാണാതായ ഫിഷ് ഫാം ഉടമ ടിവി പുരം ചെമ്മനത്തുകര മുല്ലക്കേരിയിൽ വിപിൻ നായരുടെ(54) മൃതദേഹമാണ് ദുരുഹസാഹചര്യത്തിൽ കണ്ടെത്തിയത്. വൈക്കം തോട്ടകം അട്ടാറ പാലത്തിന് സമീപം കരിയാറിൻ തീരത്ത് ഫിഷ് ഫാം നടത്തുന്നയാളാണ് ഇദ്ദേഹം. ഇതിന് സമീപത്ത് കരിയാറ്റിൽ നിന്നാണ് ഇന്ന് വൈകിട്ട് മൂന്നോടെ മൃതദേഹം ലഭിച്ചത്.
തിങ്കളാഴ്ച മുതലാണ് വിപിനെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ലഭിച്ചത്. തിങ്കളാഴ്ച രാവിലെ മകളെ തിരുവനന്തപുരത്തേക്ക് ബസ് കയറ്റിവിടാൻ വരാമെന്ന് വിപിൻ വീട്ടുകാരോട് പറഞ്ഞിരുന്നു. തലേന്ന് ഫാമിലെ താൽക്കാലിക ഷെഡിൽ കിടക്ക വിരിച്ചാണ് വിപിൻ കിടന്നിരുന്നത് എന്നാണ് സൂചന. ഇവിടെ കിടക്ക മറിഞ്ഞുകിടന്ന നിലയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഫോണും വാഹനത്തിന്റെ താക്കോലും ഇവിടെത്തന്നെ കിടന്നിരുന്നു.പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. ഇവിടെ സിസിടിവി ഉണ്ടായിരുന്നെങ്കിലും ഇവ പ്രവർത്തനരഹിതമാണ് എന്നാണ് വിവരം. സംഭവദിവസം പറഞ്ഞസമയത്തും വിപിൻ എത്താതിരുന്നതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കാണാതായെന്ന് മനസ്സിലാക്കിയത്.
