മനാമ: ഖത്തറിൽ അറസ്റ്റിലായ ബഹ്റൈനിലെ പ്രശസ്ത ബോഡി ബിൽഡർ സമി അൽ ഹദ്ദാദ് ഉൾപ്പെടെ മൂന്നുപേരെയും വിട്ടയച്ചു. ഹദ്ദാദിനെ കൂടാതെ മത്സ്യത്തൊഴിലാളികളായ മുഹമ്മദ് ദോസരി, ഹബിദ് അബ്ബാസ് എന്നിവരെയാണ് ഖത്തർ വിട്ടയച്ചത്. ബഹ്റൈനിൽ തിരിച്ചെത്തിയ ഇവരെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഹറഖ് ഗവർണർ സൽമാൻ ബിൻ ഹിന്ദി അൽ മന്നായി സ്വീകരിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും ഇവരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും,പ്രധാനമന്ത്രിയും, കിരീടാവകാശിയും ആയ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും, അവർ രാജ്യത്തേക്ക് സുരക്ഷിതമായി മടങ്ങിയെത്തിയതിൽ സന്തോഷം അറിയിച്ചു. ബഹ്റൈന്റെ ശക്തമായ നയതന്ത്ര ഇടപെടലാണ് ഇവരുടെ മോചനം സാധ്യമാക്കിയത്. ഹമദ് രാജാവ്, കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ അബ്ദുൽ ഹമദ്, ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, വിദേശ കാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി എന്നിവരോട് മടങ്ങി എത്തിയ മൂന്ന് പേരും നന്ദിയും കടപ്പാടും അറിയിച്ചു. ഇവരെ കൂടാതെ തടവിലുള്ള മറ്റു മത്സ്യത്തൊഴിലാളികളെയും വിട്ടയക്കാൻ ധാരണയായതായി റിപ്പോർട്ടുണ്ട്.


