കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം റിപ്പോർട്ട് ചെയ്തു. മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
കടുത്ത രോഗലക്ഷണങ്ങളെത്തുടർന്ന് ഷഫീഖിനെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ കഴിഞ്ഞ ആഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഒരു ഇടവേളയ്ക്കുശേഷമാണ് സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം റിപ്പോർട്ട് ചെയ്യുന്നത്. മലപ്പുറം അഥവനാട് പഞ്ചായത്തിലെ ചെലൂർ ഭരണിക്കുളത്തിൽ കുളിച്ചതിലൂടെയാകാം അമീബ ശരീരത്തിൽ പ്രവേശിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് കൂടുതൽ പരിശോധനയും നിരീക്ഷണവും തുടരുകയാണ്.

