
മനാമ: ബഹ്റൈനിലെ മത്സ്യ ഉപഭോഗം 2025ൽ 25,000 മെട്രിക് ടൺ കടന്നതായി സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് (SCE) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ബഹ്റൈൻ ഓപ്പൺ ഡാറ്റ പോർട്ടലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വർഷം രാജ്യത്ത് 25,029 ടൺ മത്സ്യമാണ് ഉപയോഗിച്ചത്. 2024ലെ 23,582 ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ ആറുശതമാനത്തിന്റെ വർധനയാണിത്.
2025ൽ പ്രാദേശികമായി 16,961.30 ടൺ മത്സ്യം പിടികൂടി. ഇതിന്റെ വിപണിമൂല്യം രണ്ട് കോടി ബഹ്റൈനി ദീനാറിലധികമാണ്. മുൻവർഷത്തെ 16,466.23 ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ പ്രാദേശിക മത്സ്യോത്പാദനത്തിൽ മൂന്നുശതമാനത്തിന്റെ വർധന രേഖപ്പെടുത്തി.
പ്രാദേശികമായി ഉൽപ്പാദിപ്പിച്ച മത്സ്യത്തിൽ 12,427 ടൺ വിദേശത്തേക്ക് കയറ്റുമതി ചെയ്തു. രാജ്യത്ത് വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനായി 20,495 ടൺ മത്സ്യം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതായും കണക്കുകൾ വ്യക്തമാക്കുന്നു.

പരമ്പരാഗത മത്സ്യബന്ധന രീതിയായ ‘ഗർഗൂർ’ അഥവാ മത്സ്യക്കൂടുകൾ ഉപയോഗിച്ചാണ് ഏറ്റവും കൂടുതൽ മത്സ്യം പിടികൂടിയത്. ഈ രീതിയിലൂടെ 10,670 ടണ്ണിലധികം മത്സ്യം ലഭിച്ചു. ഗിൽ നെറ്റ് ഉപയോഗിച്ച് 3,020.90 ടണ്ണും ചൂണ്ടയും നാടയും ഉപയോഗിച്ച് 2,510.59 ടണ്ണും മത്സ്യം പിടികൂടി.
കടൽസമ്പത്തും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ‘ഖയ്യ’ എന്നറിയപ്പെടുന്ന കൈച്ചൂണ്ടകളുടെ ഉപയോഗത്തിന് കഴിഞ്ഞ മേയ് മുതൽ എസ്.സി.ഇ. പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്നു.
മനാമ സെൻട്രൽ മാർക്കറ്റിലൂടെ മാത്രം 7,815.16 ടൺ മത്സ്യത്തിന്റെ വ്യാപാരം നടന്നു. നവംബർ, ഡിസംബർ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ വിൽപ്പന രേഖപ്പെടുത്തിയത്.

കഴിഞ്ഞ വർഷം ബഹ്റൈൻ 426.69 ടൺ ചെമ്മീനും കയറ്റുമതി ചെയ്തു. എന്നാൽ 2024ൽ കയറ്റുമതി ചെയ്ത 567.74 ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ ചെമ്മീൻ കയറ്റുമതിയിൽ 25 ശതമാനം കുറവുണ്ടായി.
രാജ്യത്ത് 1,373 മത്സ്യബന്ധന ബോട്ടുകളും 4,429 മത്സ്യത്തൊഴിലാളികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷാരി, സാഫി, അന്ദാക് തുടങ്ങിയ ജനപ്രിയ മത്സ്യങ്ങളുടെ ട്രോളിങ് നിരോധനം നിലനിന്ന ഏപ്രിലിലാണ് ഏറ്റവും കുറഞ്ഞ ഉൽപ്പാദനം രേഖപ്പെടുത്തിയത്. ആ മാസം 371.26 ടൺ മത്സ്യമാണ് പിടികൂടിയത്.
നിരോധനം നീക്കിയതിനെ തുടർന്ന് ജൂണിൽ മത്സ്യോത്പാദനം 2,114.17 ടണ്ണായി ഉയർന്നു. ഫെബ്രുവരി ഒന്ന് മുതൽ ജൂലൈ 31 വരെയുള്ള ആറുമാസത്തെ ചെമ്മീൻ പിടിത്ത നിരോധനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ജനുവരിയിലാണ് ഏറ്റവും കൂടുതൽ ചെമ്മീൻ കയറ്റുമതി നടന്നത്. ജനുവരിയിലെ കയറ്റുമതിയുടെ മൂല്യം 3,13,100 ബഹ്റൈനി ദീനാറാണെന്നും റിപ്പോർട്ടിൽ പറയുന്നു.


