മനാമ: ബഹ്റൈനെതിരായ ഇറാനിയൻ ആക്രമണങ്ങളെ സോഷ്യൽ മീഡിയയിലൂടെ പിന്തുണയ്ക്കുകയും പ്രശംസിക്കുകയും ചെയ്ത കേസുകളിൽ മൂന്ന് പ്രതികൾക്ക് 10 വർഷം വരെ തടവുശിക്ഷ വിധിച്ച് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി. മൂന്ന് വ്യത്യസ്ത കേസുകളിലായാണ് ശിക്ഷ പ്രഖ്യാപിച്ചത്.
വിലക്കപ്പെട്ട വിവരങ്ങൾ ശേഖരിച്ച് പ്രചരിപ്പിക്കുക, ചിത്രീകരണം നിരോധിച്ച സുപ്രധാന കേന്ദ്രങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തുക തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെ തെളിഞ്ഞു. തടവുശിക്ഷയ്ക്ക് പുറമെ ചില പ്രതികൾക്ക് 5,000 ദീനാർ വരെ പിഴ ചുമത്താനും കേസുമായി ബന്ധപ്പെട്ട സാമഗ്രികളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ബഹ്റൈനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ പ്രശംസിക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് സുരക്ഷാ വിഭാഗം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും നിരോധിത വിവരങ്ങളും പ്രതികൾ പ്രചരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
തുടർന്ന് നടത്തിയ സാങ്കേതിക അന്വേഷണത്തിലൂടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്തവരെ സുരക്ഷാസേന തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളെ ചോദ്യം ചെയ്യുകയും സാക്ഷിമൊഴികൾ രേഖപ്പെടുത്തുകയും ചെയ്ത പബ്ലിക് പ്രോസിക്യൂഷൻ, പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.

