തൃശൂർ: ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ വൻലാഭം വാഗ്ദാനം ചെയ്ത് ₹1.34 കോടി തട്ടിയെടുത്തെന്ന കേസിൽ ഒളിവിലായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയ്യിൽ സ്വദേശി മലഞ്ഞ വീട്ടിൽ സയ്യിദ് സഫ്വാൻ (23) ആണ് പിടിയിലായത്.
ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽവെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. തുടർന്ന് തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഇക്കണോമിക് ടൈംസ് പത്രത്തിലെ ഷെയർ ട്രേഡിങ് പരസ്യം കണ്ടാണ് പരാതിക്കാരൻ സയ്യിദ് സഫ്വാനും സംഘവുമായി ബന്ധപ്പെട്ടതെന്ന് പൊലീസ് പറയുന്നു. തുടർന്ന് പരാതിക്കാരനെ വാട്സാപ്പ് ഗ്രൂപ്പിൽ ചേർക്കുകയും ഓൺലൈൻ ട്രേഡിങ് നടത്തുന്നതിനുള്ള വെബ്സൈറ്റ് ലിങ്കും നിർദേശങ്ങളും അയച്ചുനൽകുകയും ചെയ്തു.

ഇത് വിശ്വസിച്ച പരാതിക്കാരൻ 2024 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 31 വരെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി സംഘം നിർദേശിച്ച അക്കൗണ്ടുകളിലേക്ക് ആകെ ₹1,34,50,000 കൈമാറി. എന്നാൽ നിക്ഷേപിച്ച തുകയോ ട്രേഡിങ്ങിലൂടെ ലഭിച്ചതായി കാണിച്ച ലാഭമോ പിന്നീട് തിരികെ നൽകിയില്ലെന്നാണ് പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പണം വിവിധ അക്കൗണ്ടുകളിലെത്തിയതായും അവിടെനിന്ന് മറ്റു നിരവധി അക്കൗണ്ടുകളിലേക്ക് മാറ്റിയതായും കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട മറ്റു പ്രതികളെ കഴിഞ്ഞ വർഷം പൊലീസ് പിടികൂടിയിരുന്നു.
ഇതിനിടെ സയ്യിദ് സഫ്വാൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. പത്തുദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചെങ്കിലും ഇയാൾ ഉത്തരവ് പാലിച്ചില്ല. തുടർന്ന് ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിലായത്.

