
മനാമ: വേനൽക്കാലത്തെ കഠിന ചൂട് കാരണം വാഹനങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ സിവിൽ ഡിഫൻസും ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡും ചേർന്ന് സുരക്ഷാ കാമ്പെയിന് തുടക്കം കുറിച്ചു.
സ്പ്രേ കാനുകൾ, സിഗരറ്റ് ലൈറ്ററുകൾ, മൊബൈൽ ഫോണുകൾ, പവർ ബാങ്കുകൾ എന്നിവ കഠിനമായ ചൂടിൽ വാഹനത്തിനുള്ളിൽ വെച്ചാൽ പൊട്ടിത്തെറിക്കാനും തീപിടിത്തത്തിനും കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വാഹനങ്ങളിൽ അഗ്നിശമന ഉപകരണം, തിളക്കമുള്ള വാണിംഗ് ട്രയാങ്കിൾ എന്നിവ നിർബന്ധമായും കരുതണമെന്ന് ബോധവത്കരണത്തിൽ വ്യക്തമാക്കി. കുട്ടികളെ ഒരിക്കലും വാഹനത്തിൽ തനിച്ചാക്കി പോകരുതെന്നും രക്ഷിതാക്കൾക്ക് പ്രത്യേക മുന്നറിയിപ്പ് നൽകി.
തീപിടിത്തമോ അപകടമോ ഉണ്ടായാൽ വാഹനം ഉടൻ റോഡിന്റെ വശത്തേക്ക് മാറ്റി ഹസാർഡ് ലൈറ്റുകൾ ഓണാക്കണം. തുടർന്ന് യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ആവശ്യമായ അടിയന്തര സഹായം തേടണമെന്നും അധികൃതർ അറിയിച്ചു.


