
ദില്ലി: ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ രണ്ട് സുപ്രധാന കമ്പനികൾ തമ്മിൽ ലയിച്ചു. ലോകത്തെ ഒന്നാം നിര സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിലേക്ക്, എക്സ് എഐയെ ലയിപ്പിച്ചതായി മസ്ക് ഔദ്യോഗികമായി അറിയിച്ചു. മനുഷ്യവംശത്തെ പുരോഗതിയുടെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതിനുള്ള ആദ്യ പടിയാണ് ലയനമെന്നാണ് മസ്കിൻ്റെ അവകാശവാദം.
ലോകത്ത് എറ്റവും കൂടുതൽ വിക്ഷേപണ ദൗത്യങ്ങൾ നടത്തുന്ന പ്രസ്ഥാനമാണ് സ്പേസ് എക്സ്. ലോക ബഹിരാകാശ രംഗത്തെ തന്നെ മാറ്റിമറിച്ച, എറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ സ്വന്തമായുള്ള കമ്പനിയാണിത്. പുനരുപയോഗ റോക്കറ്റുകളും ഉപഗ്രഹ ഇന്റർനെറ്റും സർവ്വസാധാരണമാക്കിയ സ്പേസ് എക്സിലേക്ക് എക്സ് എഐ എന്ന തന്റെ ഇളയ സന്തതിയെ ലയിപ്പിച്ചിരിക്കുകയാണ് ഇലോൺ മസ്ക്. 2023 ൽ രൂപീകരിച്ച എക്സ് എഐയുടേതാണ് വിവാദങ്ങൾ കൂടപ്പിറപ്പായ ഗ്രോക്ക് എന്ന ചാറ്റ് ബോട്ട്. 2022ൽ മസ്ക് ഏറ്റെടുക്കുകയും പിന്നീട് എക്സ് എന്ന് പേര് മാറ്റുകയും ചെയ്ത സമുഹമാധ്യമം ട്വിറ്ററിനെ 2025ൽ എക്സ് എഐയിൽ ലയിപ്പിച്ചിരുന്നു. ഫലത്തിൽ പഴയ ട്വിറ്ററിപ്പോൾ സ്പേസ് എക്സിന്റെ ഉപകമ്പനിയാണ്. ആഗോള പ്രസക്തിയുള്ള സമൂഹമാധ്യമവും, കുപ്രസിദ്ധ എഐ ചാറ്റ് ബോട്ടും, വമ്പൻ റോക്കറ്റുകളും, സ്റ്റാർലിങ്കെന്ന ഉപഗ്രഹ ഇന്റർനെറ്റ് സേവനവും ഒരൊറ്റ കുടക്കീഴിലേക്ക് മാറുമ്പോൾ സാധ്യതകളും അനന്തമാണ്.
സ്പേസ് എക്സുപയോഗിച്ച് എക്സ് എഐയ്ക്ക് വേണ്ടി ബഹിരാകാശത്ത് വമ്പൻ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുമെന്നാണ് മസ്കിന്റെ പ്രഖ്യാപനം. ഭൂമിയിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുമ്പോഴുള്ള പല പരിമിതികളെയും ബഹിരാകാശത്ത് സ്ഥാപിക്കുന്നതിലൂടെ മറികടക്കാമെന്നാണ് അവകാശവാദം. ഊർജ്ജോത്പാദനം നേരിട്ട് സൂര്യപ്രകാശത്തിൽ നിന്നാകുന്നത് നേട്ടമാകുമെങ്കിലും ചൂട് നിയന്ത്രണവും, അറ്റകുറ്റപ്പണിയുമടക്കം മറ്റ് സാങ്കേതിക വെല്ലുവിളികൾ ഏറെയാണ്. ഇതെങ്ങനെ മറികടക്കുമെന്നതിൽ നിലവിൽ വ്യക്തതയില്ല. സ്പേസ് എക്സിനെ ഓഹരിവിപണിയിലേക്ക് കൊണ്ടുവരുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ലയനമെന്നത് ശ്രദ്ധേയമാണ്. ഇപ്പോൾ കമ്പനി ലിസ്റ്റ് ചെയ്താൽ ഒന്നര ട്രില്യൺ ഡോളറിന് മുകളിൽ മൂല്യമുണ്ടാകുമെന്നാണ് അനുമാനം.


