
ദില്ലി: ബാരാമതിയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും, സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. കാഴ്ചാപരിധി കുറഞ്ഞിട്ടും ലാൻഡിംഗിന് അനുമതി നൽകിയത് എന്തിനെന്ന് കോൺഗ്രസ് ചോദിച്ചു.
കാഴ്ചാപരിധി കുറഞ്ഞിട്ടും അജിത് പവാറും സംഘവും സഞ്ചരിച്ച വിമാനം ലാൻഡ് ചെയ്യാൻ അനുമതി നൽകിയതും, ലിയാഡ്ജെറ്റ് 45 മോഡൽ വിമാനം നേരത്തെ അപകടത്തിൽപെട്ടത് ചൂണ്ടിക്കാട്ടിയുമാണ് പ്രതിപക്ഷം ചോദ്യങ്ങൾ ഉയർത്തുന്നത്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് അപകടത്തിൽ ദുരൂഹത ആരോപിച്ച് ആദ്യം പരസ്യമായി രംഗത്തെത്തിയത്. അജിത് പവാർ എൻഡിഎ വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെന്നും, പിന്നാലെയാണ് ദുരന്ത വാർത്ത എത്തുന്നതെന്നും മമത ബാനർജി സംശയം പ്രകടിപ്പിച്ചു. വിമാനത്തിന്റെ അറ്റകുറ്റ പണിയും, ക്ലിയറൻസ് നൽകിയതും ആരുടെ ചുമതലയാണെന്നതടക്കം ഡിജിസിഎ അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അഞ്ച് കിലോമീറ്ററെങ്കിലും കാഴ്ചാപരിധിയില്ലെങ്കിൽ ലാൻഡിംഗിന് അനുമതി നൽകാറില്ല, ഇതടക്കം ഡിജിസിഎ കൃത്യമായി അന്വേഷിക്കണം എന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടു.
ദുരന്തം ദേശീയ രാഷ്ട്രീയത്തെ ഞെട്ടിച്ചു. പാർലമെന്റ് ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ ദില്ലിയെ നടുക്കിക്കൊണ്ടാണ് അജിത് പവാറിന്റെ വിയോഗ വാർത്തയെത്തിയത്. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവർ അതീവ ദുഖം രേഖപ്പെടുത്തി. പാർലമെന്റും അനുശോചിച്ചു.


