
റാഞ്ചി: വിജയ് ഹസാരെ ട്രോഫിയില്‍ അതിവേഗ ഡബിള്‍ സെഞ്ചുറിയുടെ റെക്കോര്‍ഡ് കൈയകലത്തില്‍ നഷ്ടമായി ബിഹാറിന്റെ കൗമാരതാരം വൈഭവ് സൂര്യവന്‍ഷി. 36 പന്തില്‍ സെഞ്ചുറിയിലെത്തി ലിസ്റ്റ് എ ക്രിക്കറ്റിലെ ഇന്ത്യൻ താരത്തിന്റെ രണ്ടാമത്തെ അതിവേഗ സെഞ്ചുറി സ്വന്തമാക്കിയ വൈഭവ് 54 പന്തില്‍ 150 റൺസ് കടന്ന് ഏകദിന ക്രിക്കറ്റിലെ അതിവേഗ 150യുടെ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ ബി ഡിവില്ലിയേഴ്സ് 64 പന്തില്‍ 150 റണ്‍സടിച്ചതിന്റെ ലോക റെക്കോര്‍ഡാണ് വൈഭവ് 10 പന്ത് വ്യത്യാസത്തില്‍ പിന്നിലാക്കിയത്.
50 കടന്നതിനുശേഷവും അടി തുടര്‍ന്ന വൈഭവ് ഏകദിന ക്രിക്കറ്റിലെ അതിവേഗ ഡബിള്‍ സെഞ്ചുറിയുടെ റെക്കോര്‍ഡും സ്വന്തം പേരിലാക്കുമെന്ന് കരുതിയെങ്കിലും 84 പന്തില്‍ 190 റണ്‍സെടുത്ത് പുറത്തായി. 16 ഫോറും 15 സിക്സും അടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിംഗ്സ്. ടേക്കി നേറിയുടെ പന്തില്‍ ഡോറിയക്ക് ക്യാച്ച് നല്‍കിയാണ് വൈഭവ് മടങ്ങിയത്.103 പന്തില്‍ ഏകദിന ഡബിള്‍ തികച്ച ന്യൂസിലന്‍ഡ് താരം ചാഡ് ജെയ്സണ്‍ ബോവസിന്റെ റെക്കോര്‍ഡ് കൈയകലത്തിലാണ് സൂര്യവന്‍ഷിക്ക് നഷ്ടമായത്.
ടി20 മോഡില്‍ തകര്‍ത്തടിത്ത വൈഭവ് ബിഹാര്‍ ഇന്നിംഗ്സിലെ പന്ത്രണ്ടാം ഓവറില്‍ സെഞ്ചുറിയിലെത്തിയിരുന്നു. അരുണാചലിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ബിഹാര്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 37 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 350 റണ്‍സെന്ന നിലയിലാണ്. 33 റണ്‍സെടുത്ത ഓപ്പണര്‍ മഹ്റൗറിന്റെയും 190 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷിയുടെയും വിക്കറ്റുകളാണ് ബിഹാറിന് നഷ്ടമായത്. 66 റണ്‍സുമായി പിയൂഷ് കുമാര്‍ സിംഗും 50 റണ്‍സോടെ ആയുഷ് ലോഹ്റുകയുമാണ് ക്രീസില്‍.
2024ലെ വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചലിനെതിരെ 35 പന്തില്‍ സെഞ്ചുറി തികച്ച പഞ്ചാബ് താരം അൻമോല്പ്രീത് സിംഗിന്റെ പേരിലാണ് ലിസ്റ്റ് എ ക്രിക്കറ്റിലെ ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡ്. 2023ല്‍ ടാസ്മാനിയക്കെതിരെ സൗത്ത് ഓസ്ട്രേലിയക്കായി 29 പന്തിലാണ് മക്ഗുര്‍ഗ് സെഞ്ചുറിയിലെത്തി അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡിട്ടത്. 31 പന്തില്‍ സെഞ്ചുറി തികച്ച എ ബി ഡിവില്ലിയേഴ്സാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേമേറിയ സെഞ്ചുറി നേടിയ രണ്ടാമത്തെ താരം.


