
കൊച്ചി: നടി ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനൊപ്പം ഒന്നാം പ്രതിയായ പള്‍സര്‍ സുനി നില്ക്കുന്ന ചിത്രം പൊലീസ് ഫോട്ടോ ഷോപ്പ് ചെയ്തതാണെന്ന് രാഹുല്‍ ഈശ്വര്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ പരാതിയില്‍ അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിച്ചത്.
”ദിലീപിന്റെ കാര്യത്തില്‍ ആദ്യം മുതല്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയായി വന്നില്ലേ. നമ്മുടെ സമൂഹത്തിന് തെറ്റിപ്പോയി എന്നൊരു തിരിച്ചറിവ് വേണം. ആ വീട്ടിലും പുള്ളിക്ക് ഒരു ഭാര്യയും അമ്മയും രണ്ട് പെണ്മക്കളുണ്ട്. ഇപ്പഴും ചില ചാനലുകള്‍ പുള്ളി കുറ്റവാളിയാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്?. കോടതി എടുത്ത് എടുത്ത് പറയുന്നത് നമ്മള് കണ്ടതല്ലേ. 1500 പേജ് വായിച്ചില്ല. ചാറ്റ് ജിപിടിയില്‍ ഇട്ട് സമ്മറൈസ് ചെയ്താണ് വായിച്ചത്. പള്‍സര്‍ സുനിയും ദിലീപും ഒരുമിച്ച് നില്ക്കുന്ന ഒരു ഫോട്ടോ ദൈവത്തിന്റെ കയ്യൊപ്പ് എന്ന് പറഞ്ഞല്ലേ പൊലീസ് കൊണ്ടുവന്നത്. എവിടെ ആ ഫോട്ടോ. ആ ഫോട്ടോ ഫോട്ടോഷോപ്പായിരുന്നു. പൊലീസുകാര്‍ ഫോട്ടോഷോപ്പ് ചെയ്ത് തുടങ്ങിയാല്‍ രാജ്യം എവിടെ ചെന്ന് നില്ക്കും. ദിലീപ് ഫാന്‍സ് അസോസിയേഷന്റെ റിയാസ് ഫെയ്സ്ബുക്കില്‍ ഇട്ടതാണ് ഒറിജിനല്‍ ഫോട്ടോ. റിയാസ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് പൊലീസ് കൊടുത്തത്. ഇത് ക്രിമിനല്‍ ആക്ടിവിറ്റി അല്ലേ. ഒരു സിറ്റിങ്ങ് വനിതാ ജഡ്ജിക്കെതിരെ ഇത്രയധികം അധിക്ഷേപം വന്നു. ഏതെങ്കിലും ഒരു കേസെടുത്തോ. എന്താ അങ്ങനെ. ദിലീപിനെ ഇപ്പോഴും വേട്ടയാടുന്ന ചിലരുണ്ട്. വനിതാ ജഡ്ജിക്കെതിരെ അധിക്ഷേപമുണ്ടായതില്‍ പരാതി നല്‍കിയിട്ടും കണ്ണില്‍ പൊടിയിടാനെങ്കിലും കേസ് എടുത്തോ.”, രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
”നിയമ സംവിധാനത്തില്‍ വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ എനിക്കെതിരെയുള്ള കേസില്‍ കുറ്റവിമുക്തനാക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ട്. എനിക്ക് നോട്ടീസ് തന്നിട്ടാണോ അറസ്റ്റ് ചെയ്തത് എന്ന് നിങ്ങള്‍ ഒന്ന് അന്വേഷിക്കണം. കോടതികളില്‍ അങ്ങനെ കള്ളം എഴുതി കൊടുത്താല്‍ എന്ത് ചെയ്യാനാ. സത്യവിരുദ്ധവും വാസ്തവിരുദ്ധവുമായ കാര്യങ്ങള്‍ സ്റ്റേറ്റ് പറഞ്ഞാല്‍ എന്ത് ചെയ്യാനാണ്. പ്രൊസീജിയറില്‍ കള്ളം പറഞ്ഞാല്‍ എന്ത് ചെയ്യാനാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി ഇനിയും വീണ്ടും ചെയ്യുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അത് കോടതിയില്‍ വന്നപ്പോള്‍ അതിജീവിതയെ വീണ്ടും അധിക്ഷേപിക്കുമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞുവെന്നാണ് വാദിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള വ്യാജ ബലാത്സംഗ കേസില്‍ ഞാന്‍ പറഞ്ഞതല്ലേ കോടതി പറഞ്ഞത്. ഒരു കേസ് നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞാല്‍ അതിനര്‍ഥം പരാതി വ്യാജമാണന്നല്ലേ. അത് തന്നെയല്ലേ ഞാന്‍ പറഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തിലിനോട് എനിക്ക് ഒരു വ്യക്തി ബന്ധവും ഇല്ല. എനിക്ക് നേരെ സത്യമല്ലാത്ത പരാതികള്‍ വന്നു. അത് പറയാന്‍ പോലും അവകാശം ഇല്ല എനിക്ക്. എനിക്ക് എതിരെ സത്യവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തിട്ട് അത് സത്യവിരുദ്ധമാണെന്ന് പോലും പറയാന്‍ പറ്റില്ല. 14 ദിവസം എന്തൊരു അനീതിയാണ് ചെയ്തത്.”
”ശബരിമലയിലെ വിധിന്യായത്തില്‍ ആദ്യം ജയിലില്‍ കിടന്നതും പട്ടിണി കിടന്നതും ഞാനാണ്. സത്യം വളരെ സിംപിളാണ്. കള്ളങ്ങളാണ് കോംപ്ലക്സ്. നമ്മുടെ സ്റ്റേറ്റും സിസ്റ്റവും ധാരാളം അസത്യവും വാസ്തവും അല്ലാത്ത കാര്യങ്ങള്‍ പറയുന്നു. സത്യങ്ങള്‍ പറയുന്നതിന് മടിച്ചാല്‍ രാജ്യം നിലനില്‍ക്കില്ല. ഓവര്‍നൈറ്റില്‍ നമ്മളൊക്കെ ക്രിമിനല്‍ ആകുന്ന അവസ്ഥയാണ്. ശശി തരൂര്‍ ക്രിമിനലൈസേഷന് ഓഫ് മാരിറ്റല്‍ ബില്‍ അവതരിപ്പിച്ചിട്ടുണ്ട്. പുരുഷ കമ്മീഷന് ഏറ്റവും സീരിയസായി എതിര്‍ക്കാന്‍ പോകുന്ന വിഷയം ആണിത്. ഇന്ന് 498 (എ) ദുരുപയോഗം ചെയ്യുന്നതുപോലെ ഇതും ദുരുപയോഗം ചെയ്യും. 83 ശതമാനത്തോളം 18 മുതല്‍ 43 വരെയുള്ള സ്ത്രീകള്‍ക്ക് ഭര്ത്താക്കന്മാരില് നിന്നും സെക്ഷ്വല്‍ വയലന്‍സ് ഉണ്ടായി എന്ന് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പറയുന്നത്. അത് സീരിയസായ പ്രശ്നമാണ്. അതാണ് കെട്യോളാണ് എന്റെ മാലാഖ പോലുള്ള സിനിമ പറയുന്നത്. ഇതിന്റെ പ്രതിവിധി ക്രിസ്തീയ സഭകളൊക്കെ ചെയ്യുന്നതുപോലെ മാരിറ്റല്‍ എജ്യൂക്കേഷനാണ്. ഇതിനെ ക്രിമിനൈല്‍സ് ചെയ്യുമ്പോഴാണ് പ്രശ്നം”, രാഹുല്‍ ഈശ്വര്‍ പറഞ്ഞു.


