
കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനുവിന് വോട്ടില്ലെന്ന് കാര്യം കോൺഗ്രസ് നേതൃത്വത്തിന് നേരത്തെ അറിയാമായിരുന്നെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ വിഎം വിനുവിന്റെ വീട്ടിൽ പോയി സമ്മർദം ചെലുത്തി സ്ഥാനാർത്ഥിയാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. വിഎം വിനു അറിയപ്പെടുന്ന സിനിമാ പ്രവർത്തകനാണ്. അദ്ദേഹം ഇന്നുവരെ ഒരു രാഷ്ട്രീയ പാർട്ടികളോടൊപ്പവും നിന്നിട്ടില്ല. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി സമ്മർദം ചെലുത്തി സ്ഥാനാർത്ഥിയാക്കിയതാണ്. കോൺഗ്രസ് നേതൃത്വത്തിന് നേരത്തെ തന്നെ അറിയാം അദ്ദേഹത്തിന് വോട്ടില്ലെന്ന്. ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തത്. കോൺഗ്രസ് നേതൃത്വം സാംസ്കാരിക കേരളത്തോട് മാപ്പുപറയണമെന്നും ഇതിനെതിരെ വിഎം വിനു ഒരു നിലപാടെടുത്ത് മുന്നോട്ടുവന്നാൽ പിന്തുണക്കുമെന്നും പി മോഹനൻ പറഞ്ഞു.


