
ഡബ്ലിൻ: അയർലൻഡിലെ ഇന്ത്യക്കാർക്ക് നേരെയുണ്ടായ സമീപകാല ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഐറിഷ് പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ്. ഇത്തരം ആക്രമണങ്ങൾ അതിനീചവും രാജ്യത്തിന്റെ മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാർ അയർലൻഡിന് നൽകിയ അളവറ്റ സംഭാവനകൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. വൈദ്യശാസ്ത്രം, നഴ്സിങ്, സംസ്കാരം, വ്യവസായം, സംരംഭകത്വം തുടങ്ങിയ മേഖലകളിലെ ഇന്ത്യൻ സമൂഹത്തിന്റെ പങ്കിനെ അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യക്കാർക്കെതിരായ വർദ്ധിച്ചുവരുന്ന വംശീയ അതിക്രമങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് ഐറിഷ് പ്രസിഡന്റിന്റെ പ്രസ്താവന. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ചും പ്രസിഡന്റ് ഓർമ്മിപ്പിച്ചു. വെറുപ്പ് പടർത്തരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അയർലൻഡിൽ ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതോടെ ഡബ്ലിനിലെ ഇന്ത്യൻ എംബസി ഈ മാസം ആദ്യം സുരക്ഷ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. രാത്രികാലങ്ങളിൽ വിജനമായ പ്രദേശങ്ങളിലൂടെ തനിച്ച് യാത്ര ചെയ്യരുതെന്ന് ഇന്ത്യക്കാർക്ക് നിർദേശം നൽകി. ദില്ലിയിലെ ഐറിഷ് എംബസി ആക്രമണങ്ങളെ അപലപിച്ചു. അന്വേഷണ പുരോഗതി സംബന്ധിച്ച് പൊലീസുമായി ആശയ വിനിമയം നടത്തിവരികയാണെന്നും അറിയിച്ചു.
ഇന്ത്യക്കാർക്ക് നേരെയുള്ള അതിക്രമങ്ങളെ തുടർന്ന് നേരത്തെ അയർലൻഡിലെ ‘ഇന്ത്യാ ഡേ’ ആഘോഷങ്ങൾ മാറ്റിവയ്ക്കുകയും ചെയ്തു. സുരക്ഷാ ആശങ്കളെ തുടർന്നാണ് ആഘോഷം മാറ്റിയതെന്ന് അയർലൻഡ് ഇന്ത്യ കൗൺസിൽ അറിയിച്ചു. “ഇന്ത്യ ദിനം ആഘോഷിക്കാൻ നിലവിലെ സാഹചര്യം അനുകൂലമല്ലെന്ന് ഞങ്ങൾ കരുതുന്നു” എന്നാണ് അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കൗൺസിലിന്റെ ഉപാധ്യക്ഷൻ പ്രശാന്ത് ശുക്ല മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
