
തിരുവനന്തപുരം: ഗവര്‍ണറുടെ വിഭജന ദിനാചരണ സര്‍ക്കുലര്‍ കേരളത്തിൽ നടപ്പാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിന്റെ മതേതര സമൂഹത്തിലേക്ക് വിഭജന രാഷ്ട്രീയം കലർത്താനുള്ള ശ്രമത്തിൽ നിന്ന് ഗവര്‍ണര്‍ പിന്മാറണം. സംസ്ഥാന സര്‍ക്കാര്‍ അഴകൊഴമ്പൻ സമീപനം സ്വീകരിക്കരുതെന്നും വിഡി സതീശൻ പറഞ്ഞു.
ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വിവാദ സർക്കുലർ പുറത്തിറക്കിയിരുന്നു. വൈസ് ചാൻസലർമാർക്കാണ് സർക്കുലർ അയച്ചത്. ഇതാദ്യമായാണ് ഗവർണറുടെ ഓഫീസ് ഇത്തരത്തിലൊരു നിർദേശം കേരളത്തിലെ സർവകലാശാലകൾക്ക് നൽകുന്നത്. നേരത്തെ സംഘപരിവാർ സംഘടനയുടെ ദേശീയ വിദ്യാഭ്യാസ സമ്മേളനത്തിൽ പങ്കെടുക്കാൻ വിസിമാർക്ക് ഗവർണർ നിർദേശം നൽകിയതും വിവാദമായിരുന്നു.
