
തിരുവനന്തപുരം: 58 ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുന്ന ആശാവർക്കർമാരുടെ സമരം തീർക്കാൻ സംസ്ഥാന സർക്കാർ പരമാവധി വിട്ടുവീഴ്ച ചെയ്തെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതിനപ്പുറം സർക്കാരിന് വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തൊഴിൽ മന്ത്രി എന്ന നിലയിൽ ആശാവർക്കർമാർ തന്നെ കാണാൻ വന്നിരുന്നുവെന്നും അവരുടെ നിവേദനം കൈപ്പറ്റിയെന്നും ശിവൻകുട്ടി അറിയിച്ചു.ഓണറേറിയം വർദ്ധിപ്പിക്കുന്നതടക്കമുളള ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നലെ മന്ത്രിക്ക് സമരസമിതി അഞ്ച് നിവേദനങ്ങൾ നൽകിയിരുന്നു. ആവശ്യങ്ങൾ പഠിക്കാനുള്ള കമ്മിറ്റി ഒരു മാസത്തിനുള്ളിൽ രൂപീകരിച്ച് റിപ്പോർട്ട് നൽകുമെന്നാണ് ശിവൻകുട്ടി സമരക്കാർക്ക് ഉറപ്പ് നൽകിയത്.
എന്നാൽ അതിൽ സമരസമിതി ചർച്ച ചെയ്ത് നിലപാട് അറിയിക്കാം എന്നാണ് മറുപടി നൽകിയത്. ഏതായാലും നിലവിൽ സമരവുമായി ശക്തമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഏപ്രിൽ 12ന് സെക്രട്ടറിയേറ്റിന് മുന്നിൽ സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ പൗരസാഗരം സംഘടിപ്പിക്കുമെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്.മൂന്നുതവണ ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ആശാവർക്കർമാർ തൊഴിൽമന്ത്രിക്ക് നിവേദനം നൽകിയത്. വിഷയം പഠിക്കാനുള്ള കമ്മിറ്റിയുടെ സമയദൈർഘ്യം ഒരു മാസമായി കുറയ്ക്കുന്നത് ഉൾപ്പെടെ ആരോഗ്യമന്ത്രിയോട് സംസാരിക്കാമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചതായി സമരസമിതി നേതാക്കൾ അറിയിച്ചു. സമരം അവസാനിപ്പിക്കുന്നതിനായി ഇടപെടൽ നടത്താമെന്ന തൊഴിൽമന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയുണ്ടെന്നും വ്യക്തമാക്കി. സമരസമിതി നേതാക്കൾ തൊഴിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനെ വീണാ ജോർജും സ്വാഗതം ചെയ്തിട്ടുണ്ട്.
