
കോഴിക്കോട്: 16കാരനായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ നാലുപേരെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു.
കുറ്റ്യാടി എടത്തും വേലിക്കകത്ത് മുനീർ (48), മുഫീദ് (25), മുബഷിർ (21), വേളം ശാന്തിനഗർ പറമ്പത്ത് മീത്തൽ ജുനൈദ് (29) തുടങ്ങിയവരാണ് അറസ്റ്റിലായത്. ജനുവരി 11നായിരുന്നു കേസിനാസ്പദമായ സംഭവം.
പേരാമ്പ്ര ബസ് സ്റ്റാൻഡിനു സമീപം കള്ളുഷാപ്പ് റോഡിൽവെച്ച് വിദ്യാർത്ഥിയെ പ്രതികൾ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോകുകയും കാറിൽവെച്ചും കുറ്റ്യാടി ഊരത്തെ ഒരു വീട്ടിൽവെച്ചും ഇരുമ്പുവടികൊണ്ട് ക്രൂരമായി മർദിക്കുകയും അടിവയറ്റിൽ ശക്തിയായി ചവിട്ടുകയും ചെയ്തു എന്നാണ് പരാതി. പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ പി. ജംഷിദിന്റെ നിർദേശാനുസരണം സബ് ഇൻസ്പെക്ടർ പി. ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് കോടതി റിമാന്റ് ചെയ്തു.
