
തിരുവണ്ണാമല: തമിഴ്നാട്ടിലെ തിരുവണ്ണാമലയിലെ ഒരു സ്വകാര്യ ഹോട്ടലിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവണ്ണാമല ഗിരിവലം പാതയിലെ ഹോട്ടലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആത്മീയമായി മോക്ഷം കിട്ടാനായാണ് ഇവർ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. നാല് പേരും വിഷം ഉള്ളിൽ ചെന്നാണ് മരണപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. AD ചെന്നൈ വ്യാസർപാടി സ്വദേശികളായ ശ്രീ മഹാകാല വ്യാസർ (40), കെ രുക്മണി പ്രിയ (45), കെ ജലന്ധരി (17), മുകുന്ദ് ആകാശ് കുമാർ (12) എന്നിവരാണ് മരിച്ചത്. വിവാഹമോചിതയായ രുക്മണി പ്രിയയും അവരുടെ രണ്ട് കുട്ടികളും മാസങ്ങൾക്ക് മുമ്പ് മഹാകാല വ്യാസറിനെ പരിചയപ്പെട്ടതായാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. അവർ ആത്മീയതയിൽ പരസ്പര താൽപ്പര്യമുള്ളതിനാൽ ഒരുമിച്ച് യാത്ര ചെയ്യാൻ തുടങ്ങുകയായിരുന്നു. അന്വേഷണത്തിൽ സംഘം ‘ആത്മീയ’ ആചാരങ്ങളിൽ വലിയ രീതിയിൽ ഏർപ്പെട്ടിരുന്നതായും തിരുവണ്ണാമലയിൽ എല്ലാ വർഷവും നടക്കുന്ന കാർത്തിഗൈ ദീപം ഉത്സവത്തിന്റെ സ്ഥിരം സന്ദർശകരായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇവരുടെ മരണവുമായി ബന്ധപ്പെട്ട ചില തെളിവുകൾ പോലീസിന് കിട്ടിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ വർഷം നേരത്തെ ഈ സവിശേഷമായ ഉത്സവത്തിൽ പങ്കെടുത്ത ശേഷം ഇവർ ചെന്നൈയിലേക്ക് മടങ്ങിയിരുന്നു. എന്നാൽ പിന്നീടാണ് ഇവരുടെ മരണത്തെ സംശയ നിഴലിൽ നിർത്തുന്ന സംഭവ വികാസങ്ങൾ ഉണ്ടായത്. മോക്ഷപ്രാപ്തിക്കായി തങ്ങളെ അണ്ണാമലയാരും മഹാലക്ഷ്മി ദേവിയും വിളിച്ചതായി അവകാശപ്പെട്ട് അവർ വെള്ളിയാഴ്ചയോടെ തിരുവണ്ണാമലയിലേക്ക് തിരിച്ചു വരികയായിരുന്നു. AD ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെടുത്ത ഒരു കത്തിൽ ആത്മീയ മോക്ഷത്തിനായി ജീവിതം അവസാനിപ്പിക്കാനുള്ള അവരുടെ ഉദ്ദേശ്യം വിശദമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കൂടുതൽ തെളിവുകളിൽ അവരുടെ സെൽ ഫോണുകളിലെ വീഡിയോ റെക്കോർഡിംഗുകളും ഉൾപ്പെടുന്നു, അത് ആത്മഹത്യയിലേക്ക് നയിച്ച അവരുടെ പ്രവർത്തനങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രരണ്ട് മണിയോടെയാണ് നാലുപേരും ഗിരിവലം പാതയിലെ ഹോട്ടലിൽ കയറിയത്. വൈകുന്നേരം 6 മണിയോടെ ഹോട്ടൽ ജീവനക്കാർ അവരുമായി ആശയവിനിമയം നടത്തിയപ്പോഴാണ് സംഘം ഒരു ദിവസത്തേക്ക് കൂടി ഇവിടെ താങ്ങുകയാണെന്ന് അറിയിച്ചത്. തുടർന്ന് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഹോട്ടൽ ജീവനക്കാർ മുറിയിൽ എത്തിയപ്പോൾ ഇത് ഉള്ളിൽ നിന്നും പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവർ തുടർച്ചയായി കതകിൽ തട്ടിയെങ്കിലും പ്രതികരണം ഒന്നും ലഭിക്കാതായതോടെ സംശയം തോന്നുകയായിരുന്നു. ഇതിന് പിന്നാലെ ഇവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ശേഷം സംഭവ സ്ഥലത്തേക്ക് എത്തിയ പോലീസാണ് മുറി തുറന്നത്. നാല് പേരും മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്.
