
കോഴിക്കോട്: പി.വി. അൻവറുമായി യോജിച്ച് പ്രവർത്തിക്കാൻ സാധിക്കുമോ എന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് മുൻ എം.എൽ.എ. കാരാട്ട് റസാഖ്. സി.പി.എം. തന്നെ തഴഞ്ഞുവെന്നും പരാതികൾക്ക് പരിഹാരം കാണാൻ ശ്രമിച്ചില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
റസാഖ് വീണ്ടും അൻവറുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിൽ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്ന് വാർത്തകൾ വന്നിരുന്നു. പിന്നാലെയാണ് റസാഖ് സി.പി.എമ്മിനെതിരെ വിമർശനമുന്നയിച്ചത്. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയും അദ്ദേഹം ആരോപണമുന്നയിച്ചു.
താൻ തെരഞ്ഞെടുപ്പിൽ തോൽക്കാനുണ്ടായ കാരണങ്ങളും വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാനുണ്ടായ നീക്കങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാർട്ടിക്ക് രണ്ടു കത്തുകൾ നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ഗൂഢാലോചന നടന്നു. സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വം മുസ്ലിം ലീഗിനൊപ്പം ചേർന്ന് വികസപ്രവർത്തനങ്ങൾ അട്ടിമറിച്ചു. ഇതിന് മന്ത്രി മുഹമ്മദ് റിയാസ് കൂട്ടുനിന്നു. കൊടുവള്ളി ലോക്കൽ സെക്രട്ടറി, താമരശ്ശേരി ഏരിയാ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതികൾ അട്ടിമറിച്ചത്.
കത്തുകൾക്കൊന്നും മറുപടി ലഭിച്ചില്ല. ഈ സാഹചര്യത്തിൽ ഇടതു സഹയാത്രികനായി മുന്നോട്ടുപോകാൻ സാധിക്കില്ല. വികസനം അട്ടിമറിക്കുന്ന തീരുമാനം പുന:പരിശോധിച്ചില്ലെങ്കിൽ മറ്റൊരു തീരുമാനത്തിലേക്ക് തനിക്ക് പോകേണ്ടി വരും. ഒരുപാട് മാസങ്ങളായി കാത്തിരിക്കുന്നു.
അൻവർ അടുത്ത സുഹൃത്താണ്. ഇന്നലെ അദ്ദേഹത്തെ പോയി കണ്ടിരുന്നു. അൻവറുമായി യോജിച്ച് പ്രവർത്തിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കും. അൻവർ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. എന്നാൽ അദ്ദേഹത്തോട് കാത്തിരിക്കാൻ പറഞ്ഞു.
ഇപ്പോൾ എൽ.ഡി.എഫിന്റെ ഭാഗമായാണ് നിൽക്കുന്നത്. പിണറായി വിജയൻ, എം.വി. ഗോവിന്ദൻ എന്നിവരോട് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. മുസ്ലിം ലീഗിലേക്ക് ഒരിക്കലും തിരിച്ചുപോകില്ല. ലീഗിന്റെ നേതാക്കൻമാരിൽ ചിലരുടെ നിലപാടുകളോട് യോജിക്കാൻ സാധിക്കില്ല. മദ്രസ ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് തന്നോട് മാറാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
