ഷിരൂർ: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഓടിച്ച ലോറി കണ്ടെത്തി. അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. തിരച്ചിലിന്റെ പത്താം ദിവസമായ നാളെ നിർണായകമാണ്. അർജുനെ പുഴയിൽ നിന്ന് കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് സൈന്യം. രാവിലെയോടെ കാലാവസ്ഥ അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ലോറി പുറത്തെടുക്കുന്നതിനല്ല, അർജുനെ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും സൈന്യം പറഞ്ഞു. ഡൈവർമാരെ ഇറക്കി ക്യാബിനിൽ അർജുൻ ഉണ്ടോ എന്ന് കണ്ടെത്താൻ ശ്രമം നടത്തും. പിന്നീടാകും ലോറി പുറത്തെടുക്കുക.
മുങ്ങല്‍ വിദഗ്ധര്‍ പുഴയിലിറങ്ങി പരിശോധന നടത്തും. ലോറി പുറത്തെടുക്കാനുള്ള വഴി കൊളുത്തിട്ട് ഉയർത്തലാണ്. അതിനും സ്കൂബാ ഡൈവർമാർ താഴേക്ക് ഇറങ്ങി ട്രക്കിൻമേൽ കൊളുത്തിട്ട് ഉറപ്പിച്ച് തിരികെ കയറണം. അതിനുശേഷം ഭാര ഉപകരണങ്ങൾ ഉപയോഗിച്ച് ട്രക്ക് ഉയർത്തണം. അതിനുള്ള സംവിധാനം എത്രയും പെട്ടെന്ന് ഒരുക്കുമെന്നും നടപടി പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു.
ജില്ലാ ഭരണകൂടവുമായി ചർച്ച ചെയ്താകും അന്തിമ പദ്ധതി തയാറാക്കുക. മേഖലയിലേക്കു ഡ്രോണുകൾ അടക്കം കൂടുതല്‍ സന്നാഹങ്ങള്‍ വ്യാഴാഴ്ച രാവിലെയോടെ എത്തിക്കും. അർജുന്റെ ലോറി തലകീഴായി മറിഞ്ഞ നിലയിലാണെന്ന് ഉത്തര കന്നഡ എസ്.പി. നാരായണ മാധ്യമങ്ങളോടു പറഞ്ഞു.