തിരുവനന്തപുരം: കോഴിയിറച്ചി വില നിയന്ത്രിക്കാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. കുടുംബശ്രീയുടെ സഹകരണത്തോടെ 1000 കോഴി ഫാമുകൾ ഉടൻ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. 66 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ നടപ്പാക്കുന്നത്.
കോയമ്പത്തൂർ, നാമക്കൽ, ദിണ്ടിഗൽ എന്നിവിടങ്ങളിലെ കുത്തകകളാണ് കേരളത്തിലെ ഇറച്ചി വില നിശ്ചയിക്കുന്നത്. ഇതിന് അറുതി വരുത്താനാണ് സംസ്ഥാന സർക്കാർ പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ 1000 കോഴി ഫാമുകളാണ് ആരംഭിക്കുക. ഫാമിന്റെ തുടർച്ചയായി അവശിഷ്ടങ്ങൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന യൂണിറ്റുകളും, ഇറച്ചി സംസ്കരണ പ്ലാന്റുകളും ആരംഭിക്കും. കേരള ബ്രാൻഡ് ചിക്കൻ കുടുംബശ്രീ യൂണിറ്റുകൾ വഴി പുറത്തിറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കെപ്കോ, മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ, വയനാട്ടിലെ ബ്രഹ്മഗിരി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക വിഹിതത്തിന് പുറമെ നബാർഡിൽ നിന്നുമാണ് തുക ലഭ്യമാക്കിയത്. പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങാതെ പദ്ധതി കൃത്യമായി നടപ്പാക്കിയാൽ സംസ്ഥാനത്തെ കോഴിയിറച്ചി വിലയിൽ വലിയ മാറ്റമുണ്ടാകും.