തിരുവോണം പടിക്കലെത്തി നിൽക്കുകയാണ്. ‘കാണം വിറ്റും ഓണം ഉണ്ണണ’മെന്നതാണ് മലയാളി സ്വായത്തമാക്കിയിരിക്കുന്ന ഒരു ചൊല്ല്. എന്നാൽ ഇത്തവണ കാണം വിറ്റാലും ഓണം ഉണ്ണാൻ കഴിയാത്ത സാഹചര്യമാണ്. ഓഗസ്റ്റില് ശമ്പളം, പെൻഷൻ ഇനങ്ങളിൽ മാത്രം 6000 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. പലിശ തിരിച്ചടവ് 10,000 കോടിയും. ഓണക്കാലമായതിനാൽ ക്ഷേമ പെൻഷൻ, ബോണസ്, അഡ്വാൻസ് എന്നിവയ്ക്ക് 3500 കോടി രൂപ വേണം. 2500 കോടിയാണു കടമെടുക്കാൻ ഉദ്ദേശിക്കുന്നത്. 1000 കോടി കൂടി മുടക്കിയാൽ ഈ ഓണക്കാലത്തു പിടിച്ചു നിൽക്കാം. അതും അവിചാരിതമായ മറ്റു ചെലവുകൾ വരാതിരുന്നാൽ മാത്രം. മുൻകാലങ്ങളിലെപ്പോലെ എല്ലാവർക്കും ഓണക്കിറ്റെന്നൊക്കെയുള്ള ധാരാളിത്തം ഇത്തവണ ഉണ്ടാകില്ല. ട്രഷറി നിയന്ത്രണം കടുപ്പിച്ചതോടെ ശമ്പളം, പെൻഷൻ, മരുന്നു വാങ്ങൽ എന്നിവ ഒഴികെയുള്ള എല്ലാ ബില്ലുകൾക്കുമേലും നിയന്ത്രണം വരും. ഇതൊക്കെ ഈ മാസത്തെ കാര്യമാണ്.
മാസാവസാനമാകുന്നതോടെ ഓണം കഴിഞ്ഞു പോകും. അടുത്ത മാസത്തെ സ്ഥിതി എന്താണ്? ഒരു വ്യക്തതയുമില്ല. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായത്? കേരളത്തിന്റെ ധനപ്രതിസന്ധി എത്രമാത്രം ആഴമേറിയതാണ്? എന്താണു മുന്നിലുള്ള വഴി? ഈ വിഷയങ്ങളെപ്പറ്റി ധനകാര്യ വിദഗ്ധയും പബ്ലിക് എക്സ്പെൻഡിചർ സമിതി മുൻ അംഗവുമായ ഡോ. മേരി ജോർജ് പ്രതികരിക്കുന്നു. എല്ലാ കാലവും ധനമന്ത്രിമാർ ധനപ്രതിസന്ധിയെപ്പറ്റിയും കിറ്റും ഉത്സവബത്തയും കൊടുക്കാനുള്ള ബുദ്ധിമുട്ടുകളെപ്പറ്റിയും പറയാറുണ്ട്. എന്നാൽ ഇതൊന്നും കൊടുക്കാൻ കഴിയില്ലെന്നു തീർത്തു പറയുന്ന ഒരവസ്ഥയിൽ വരെ ഒരു ഘട്ടത്തിൽ സർക്കാർ എത്തിച്ചേർന്നു.
കേരളത്തിലെ നിത്യോപയോഗ സാധനങ്ങൾക്ക് 30 മുതൽ 300 ശതമാനം വരെയാണ് വിലക്കയറ്റം അനുഭവപ്പെടുന്നത്. സാമൂഹിക സുരക്ഷാ പെൻഷനാണെങ്കിൽ 3 മാസമായി കുടിശികയിലാണ്. ഇത്തരം വീടുകളിലെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
സപ്ലൈകോയ്ക്കു കൊടുക്കാനുള്ള കുടിശികയിൽ 816 കോടി കൊടുക്കുമെന്നാണു പറയുന്നത്. നെൽകർഷകർക്കുള്ള കുടിശികയിൽ 800 കോടി കൊടുക്കാമെന്നും പറയുന്നു. മഞ്ഞ കാർഡുകാർക്കു മാത്രം ഓണക്കിറ്റ് നൽകാനാണു തീരുമാനം.
മൂന്നു ഗഡു സാമൂഹിക സുരക്ഷാ പെൻഷൻ നൽകാനുള്ളതിൽ രണ്ടു ഗഡു നൽകുമെന്നും പറയുന്നു. അതിനുതന്നെ 1762 കോടി വേണ്ടി വരും. ആ പണം മുഴുവൻ വിപണിയിലേക്കു വരും. കാരണം അതു പാവപ്പെട്ടവരുടെ കൈയിൽ എത്തുന്ന പണമാണ്. അവർ കുറേക്കാലമായി വാങ്ങാൻ കരുതിയിരിക്കുന്ന ഒരുപാടു കാര്യങ്ങളുണ്ട്. അതു വിപണിയിൽ ഒരു ഉണർവുണ്ടാക്കും. പലതരത്തിലുള്ള തൊഴിൽ സാധ്യതയും അത് തുറക്കും.