തൊല്ലുകുറിശ്ശി: തമിഴ്നാട് തൊല്ലുകുറിശ്ശിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെത്തുടർന്നുണ്ടായ സംഘർഷത്തിൽ 250 പേർ അറസ്റ്റിൽ. അണ്ണാ ഡിഎംകെ ഐടി വിങ്ങിലെ രണ്ട് പേരും പിടിയിലായവരിൽ ഉള്‍പ്പെടുന്നു. അണ്ണാ ഡിഎംകെ പ്രവർത്തകരായ ദീപക്, സൂര്യ എന്നിവരാണ് പിടിയിലായത്. സാമൂഹിക മാധ്യമങ്ങളിൽ കലാപാഹ്വാനം നടത്തിയതിനെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
തമിഴ്നാടിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അക്രമവും കൊള്ളിവയ്പ്പുമാണ് ഇന്നലെ തൊല്ലുകുറിശ്ശിയിൽ നടന്നത്. പൊലീസ് ബസുകളടക്കം പതിനഞ്ച് ബസുകൾ അക്രമികൾ കത്തിച്ചു. നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും അഗ്നിക്കിരയാക്കി. സ്കൂൾ കെട്ടിടം തകർത്തു. പാഠപുസ്തകങ്ങളും സ്കൂൾ രേഖകളും ഉപകരണങ്ങളും കൂട്ടിയിട്ട് തീയിട്ടു. ഇതിനിടെ ഓഫീസ് ഉപകരണങ്ങൾ ചിലർ കൊള്ളയടിച്ചു. സംഘര്‍ഷത്തില്‍ നിരവധി സമരക്കാർക്കും ഡിഐജി എം. പാണ്ഡ്യനടക്കം ഇരുപതിലേറെ പൊലീസുകാർക്കും പരിക്കേറ്റു. തുടർന്ന് പോലീസ് ആകാശത്തേക്ക് മൂന്ന് റൗണ്ട് വെടിയുതിർത്തു. സമീപ ജില്ലകളിൽ നിന്നും കൂടുതൽ പൊലീസെത്തിയതോടെയാണ് അക്രമികൾ പിൻവാങ്ങിയത്.

സംഘർഷ സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ 500 പൊലീസ് കമാൻഡോമാരടക്കം 1500 പൊലീസുകാരെയാണ് പ്രദേശത്ത് വിന്ന്യസിച്ചിരിക്കുന്നത്. സംസ്ഥാന ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്. തൊല്ലുകുറിശ്ശിയിലും പരിസര പ്രദേശങ്ങളിലും ഈ മാസം 31 വരെയാണ് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ പെൺകുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിസിഐഡിക്ക് കൈമാറി. സ്കൂൾ പ്രിൻസിപ്പാളിനേയും ആത്മഹത്യാക്കുറിപ്പിൽ പേരുള്ള രണ്ട് അധ്യാപകരേയും അറസ്റ്റ് പൊലീസ് ചെയ്തു.
സ്കൂളിലെ അധ്യാപകർ തന്നെ മാനസികമായി പീഡിപ്പിക്കുകയും മറ്റ് വിദ്യാർത്ഥികൾക്ക് മുന്നിൽ അപമാനിക്കുകയും ചെയ്തെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. തന്റെ ട്യൂഷൻ ഫീസ് മാതാപിതാക്കൾക്ക് തിരികെ നൽകണമെന്നും കത്തിൽ പറയുന്നു. മരണത്തിന് മുമ്പ് പെൺകുട്ടിയുടെ ശരീരത്തിൽ മുറിവേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ദുരൂഹത ആരോപിച്ച് മൃതദേഹം ഏറ്റുവാങ്ങാതെ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. അതേസമയം, ജീവനൊടുക്കിയ പെൺകുട്ടിയുടെ മൃതശരീരം ഇനിയും കുടുംബം ഏറ്റുവാങ്ങിയിട്ടില്ല.
