തിരുവനന്തപുരം: വ്യോമ ഗതാഗത മേഖലയിലെ ഏക പൊതുമേഖലാ സ്ഥാപനമായ എയർഇന്ത്യ ടാറ്റയ്ക്ക് വിൽക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ‘ഇന്ത്യ വിൽപ്പനയ്ക്ക്, സമരമാവുക’ എന്ന മുദ്രാവാക്യമുയർത്തി നാളെ (11 -10 -21) ന് വൈകുന്നേരം മേഖലാ കേന്ദ്രങ്ങളിൽ യുവജന ധർണ്ണ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം കോർപ്പറേറ്റ് യജമാനന്മാർക്ക് വിറ്റുതലയ്ക്കുന്നതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം. അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് പൊതുമേഖലയെ നഷ്ടത്തിലാക്കുക,തുടർന്ന് സ്വകാര്യവൽക്കരിക്കുക എന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ദേശീയതയുടെ പ്രതീകങ്ങളിൽ ഒന്നായ രാജ്യത്തിൻ്റെ സ്വന്തം ഏയർലൈൻസ് ഇല്ലാതാക്കാനുള്ള തീരുമാനം നീതീകരിക്കാനാകില്ല.
ആറരപ്പതിറ്റാണ്ടു കാലം രാജ്യത്തിന്റെ അഭിമാനമായ ആകാശവാഹനം അപ്രത്യക്ഷമാകുകയാണ്. ആയിരക്കണക്കിന് ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാണ്. സ്വകാര്യവൽക്കരണം രാജ്യത്തിന്റെ ഭാവിക്കും വികസനത്തിനും വലിയ തടസ്സമാണുണ്ടാക്കുക. ആഗോളവൽക്കരണത്തിന്റെ ഭാഗമാണ് പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കൽ. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നു വരണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
