
നാദാപുരം: വാഹന പരിശോധനക്കിടെ റോഡിൽ ബഹളമുണ്ടാക്കിയ യുവാവും യുവതിയും എം.ഡി.എം.എയുമായി പിടിയിൽ. 32 ഗ്രാം എം.ഡി.എം.എ. ഇവരിൽനിന്ന് പോലീസ് പിടിച്ചെടുത്തു. കോഴിക്കോട് കൊട്ടാരക്കുന്ന് തയ്യിൽ മുഹമ്മദ് ഇജാസ് (26), വയനാട് കമ്പളക്കാട് പുതിയവീട്ടിൽ അഖില (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാർ, ലാപ്ടോപ്, ക്യാമറ, മൂന്നു മൊബൈൽ ഫോൺ, 8,500 രൂപ, ഇലക്ട്രോണിക് ത്രാസ് എന്നിവയും പിടിച്ചെടുത്തു.
തിങ്കളാഴ്ച വൈകീട്ട് 6.50ന് പാറക്കടവ് തിരിക്കോട്ട് വാഹന പരിശോധനയ്ക്കയ്ക്കിടെ പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് തടഞ്ഞു. കാറിൽനിന്നു പുറത്തിറങ്ങിയ പ്രതികൾ ബഹളം വെക്കുകളും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ കാർ കസ്റ്റഡിയിലെടുത്ത് പ്രതികളെ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് കാർ പരിശോധിച്ചപ്പോഴാണ് സീറ്റിനടിയിൽ എം.ഡി.എം.എ. കണ്ടെത്തിയത്. പ്രതികളെ സ്റ്റേഷനിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ഇജാസ് ഓടി രക്ഷപ്പെട്ടു. ദീർഘ നേരത്തെ തിരച്ചിലിനൊടുവിലാണ് ഇജാസിനെ പിടികൂടിയത്.
