തിരുവനന്തപുരം: നാടിന് ആവേശമായി തിരുമലയില്‍ നടന്ന ഗുസ്തി മത്സരം. പഴയ തലമുറക്ക് തങ്ങളുടെ യൗവന ഓര്‍മ്മകളിലേക്കുള്ള തിരിച്ചുപോക്കായിരുന്നെങ്കില്, പുതുതലമുറക്ക് ഇത് പുത്തന്‍ അനുഭവമായിരുന്നു. കഴിഞ്ഞ ദിവസം കോരിച്ചൊരിയുന്ന മഴയെ പോലും വകവെക്കാതെ ആയിരക്കണക്കിന് ആളുകളാണ് ഗുസ്തി മത്സരം കാണാനെത്തിയത്. എസ് സുശീലന് നായര്‍ ഫൗണ്ടേഷനും ജില്ലാ റസലിംഗ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഗുസ്തി മത്സരം സിറ്റി പൊലീസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 20 ഗുസ്തിക്കാരാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. 65 കിലോ വിഭാഗത്തില്‍ എറണാകുളത്തിന്റെ നിയാസ് എം.ഐ ഒന്നാം സ്ഥാനം നേടി. എറണാകുളത്തിന്റെ തന്നെ ജോബ്സണ്‍ തോമസ് രണ്ടാം സ്ഥാനം നേടി. 86 കിലോ വിഭാഗത്തില്‍ എറണാകുളത്തിന്റെ റനീഷ് ബിഎസ് ഒന്നാം സമ്മാനവും മുഹമ്മദ് തമീം രണ്ടാം സമ്മാനവും നേടി. 130 കിലോ വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ സെയ്ദ് അലിയും എറണാകുളത്തിന്റെ വാജിദ് എം ആറും ഒന്നാം സമ്മാനം പങ്കിട്ടു.
മത്സരവിജയികൾക്കുള്ള സമ്മാനദാനം എസ്.എ.പി കമാൻഡന്റ് അജിത് കുമാർ, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അജിത് ദാസ് എന്നിവര്‍ നിർവഹിച്ചു. ഗുസ്തി മത്സര കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ആനന്ദ് കണ്ണശ അധ്യക്ഷനായിരുന്നു. മുൻകാല ഗുസ്തി താരങ്ങളെ തിരുമലയിലെ വിവിധ രാഷ്ടീയ സാംസ്കാരിക, കായിക പ്രവർത്തകർ ആദരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ശ്രീ സുധീർ.
ഫിനാന്‍സ് കമ്മിറ്റി ചെയര്മാന് കെ അനില്‍ കുമാര്‍ (കൗൺസിലർ), പ്രോഗ്രാം കമ്മിറ്റി ചെയര്മാന് പി ആര് രാജേഷ്, പബ്ളിസിറ്റി കമ്മിറ്റി ചെയര്മാന് ആര് ജയകുമാര്‍, ടെക്നിക്കല്‍ കമ്മിറ്റി ചെയര്മാന് കെ എസ് ത്രിവി, സ്വീകരണ കമ്മിറ്റി ചെയര്മാന് റ്റി. രാജീവ്, സി.ആർ. സുരേഷ്, എം പ്രശാന്ത്, വടകര രവീന്ദ്രൻ, ബി. പത്മകുമാർ, ആർ.സജി, രാജീവ് കുമാർ കെ. വി, ദീപു .ജി.ഐ , വിജോദ്, എന്നിവര്‍ സംസാരിച്ചു.
